മലപ്പുറം-കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ഇവർ വിദഗ്ധ ചികിത്സ്‌ക്ക് ശേഷം പൂർണ ആരോഗ്യത്തോടെയാണ് ആശുപത്രി വിട്ടത്.
കോവിഡ് മുക്തയായ ശേഷം മെയ് 28 ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പെൺകുഞ്ഞിന് ജന്മം നൽകിയ ആലപ്പുഴ ആര്യാട് സ്വദേശിനി ജിൻസി ജോസഫ് (34), ദുബായിൽ നിന്ന് എത്തിയ തവനൂർ തൃക്കണാപുരം നാലകത്ത് അബൂബക്കർ (64), മുംബൈയിൽ നിന്ന് വന്ന വെളിയങ്കോട് കുമ്മപ്പറമ്പിൽ മുൻഷിദ് (33), ചെന്നൈയിൽ നിന്നെത്തിയ താനൂർ പരിയാപുരം തലശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീർ (22), അബുദാബിയിൽ നിന്നു തിരിച്ചെത്തിയ മഞ്ചേരി വേട്ടേക്കോട് കോട്ടപ്പള്ളിൽ തസ്ലീൻ (24), മുംബൈയിൽ നിന്നെത്തി രോഗബാധിതനായ തെന്നല നെടുവണ്ണ ഹനീഫ (45), മഹാരാഷ്ട്രയിലെ റായ്ഗഢിൽ നിന്നു വന്ന ആതവനാട് മേൽമനക്കാട്ടിൽ സലാവുദ്ദീൻ (23), അബുദാബിയിൽ നിന്നെത്തിയ പരപ്പനങ്ങാടി അയ്യപ്പൻകാവ് ചക്കിയത്ത് കാളി (70), മുംബൈയിൽ നിന്നെത്തി വൈറസ് ബാധ സ്ഥിരീകരിച്ച തെന്നല മഞ്ഞുപറമ്പിൽ കമറുദ്ദീൻ (37), ദൽഹിയിൽ നിന്ന് പ്രത്യേക തീവണ്ടിയിലെത്തിയ മേലാറ്റൂർ ചെമ്മാണിയോട് വരിക്കോടൻ വീട്ടിൽ മുഹമ്മദ് ഫസീൻ (24) എന്നിവരാണ് രോഗമുക്തരായത്. പ്രത്യേക ആംബുലൻസുകളിൽ ആരോഗ്യ വകുപ്പ് ഇവരെ വീടുകളിലെത്തിച്ചു.
ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം ഇവർ 14 ദിവസം വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരും.
മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാർ, നോഡൽ ഓഫീസർ ഡോ. പി. ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ഷീന ലാൽ, ഡോ. ഇ. അഫ്‌സൽ, ആർ.എം.ഒമാരായ ഡോ.സഹീർ നെല്ലിപ്പറമ്പൻ, ഡോ. ജലീൽ, സന്നദ്ധ പ്രവർത്തകരായ ഹമീദ് കൊടവണ്ടി, അബ്ദുൽ റഷീദ് എരഞ്ഞിക്കൽ തുടങ്ങിയവർ ചേർന്നാണ് രോഗം ഭേദമായവരെ യാത്രയച്ചത്.