കൊച്ചി- മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വസ നിധിയിൽ നിന്നും പണം തട്ടിയ കേസിൽ അന്വേഷണം സംഘം യഥാസമയം കുറ്റപത്രം സമർപ്പിക്കാതിരുന്നതിനെ തുടർന്ന് ഒന്നാം പ്രതിയടക്കം മൂന്നു പ്രതികൾക്ക് കോടതി ജാമ്യം നൽകി.ഒന്നാം പ്രതി എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷൻ ക്ലാർക്കായ വിഷ്ണു പ്രസാദ്,രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടിൽ മഹേഷ്, സിപിഎമ്മിന്റെ പ്രാദേശിക നേതാവും ആറാം പ്രതിയുമായ എൻ എൻ നിധിൻ എന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം മൽകിയത്.90 ദിവസം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാതിരുന്നതിനെ തുടർന്നാണ് മൂവർക്കും ജാമ്യം ലഭിച്ചത്. പ്രതികൾ 92 ദിവസത്തിലേറെയായി ജയിലിൽ ആണെന്നും കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇവർക്ക് ജാമ്യം നൽകിയത്.
നിതിന്റെ ഭാര്യയും കേസിലെ ഏഴാം പ്രതിയുമായ ഷിന്റുവിന് കഴിഞ്ഞ മാസം ജാമ്യം കിട്ടിയിരുന്നു. സിപിഎം നേതാവും കേസിലെ മൂന്നാം പ്രതിയുമായ എം എം അൻവർ,ഇയാളുടെ ഭാര്യയും നാലാം പ്രതിയുമായ കൗലത്ത്, രണ്ടാം പ്രതി മഹേഷിന്റെ ഭാര്യയും കേസിലെ അഞ്ചാം പ്രതിയുമായ എം എം നീതു എന്നിവർ ഇപ്പോഴും ഒളിവിലാണ്.പ്രളയ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ തട്ടിയതുമായി ബന്ധപ്പെട്ടാണ് ആദ്യം പോലിസിൽ പരാതി ചെന്നത് തുടർന്ന് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ ഒന്നാം പ്രതി വിഷ്ഷണു പ്രസാദിനെ പലപ്പോഴായി ചോദ്യം ചെയ്തതലിൽ നിന്നും ഇപ്പോൾ ഏകദേശം ഒരു കോടിയിലധിക രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ഇതിനിടയിലാണ് അന്വേഷണ സംഘത്തിന് യഥാ സമയം കുറ്റപത്രം സമർപ്പിക്കാൻ കഴിയാതെ പോയതിനെ തുടർന്ന്് പ്രതികൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.