തൃശൂർ- വിദേശത്തുനിന്ന് വരുന്നവർക്ക് സ്വന്തം വീടുകളും ക്വാറന്റൈൻ സെന്ററുകളാക്കാമെന്ന് കേന്ദ്ര സർക്കാറിന്റെ ഉത്തരവിറങ്ങി. കെ.വി അബ്ദുൽ ഖാദർ എം.എൽ.എയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് സംസ്ഥാന സർക്കാരിന് ലഭിച്ചു. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നേരിട്ട് വീടുകളിൽ ക്വാറൻറൈൻ ചെയ്യാൻ കളമൊരുങ്ങി. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തദ്ദേശ ഭരണ സ്ഥാപനവും എത്തി പരിശോധ നടത്തി സൗകര്യമുണ്ടെന്ന് ഉറപ്പു വരുത്തണം. ഇതോടെ ഇവിടെ നേരത്തെ ഉണ്ടായ വിവാദങ്ങളെല്ലാം അപ്രസക്തമായെന്നും അബ്ദുൽ ഖാദർ എം.എൽ.എ പറഞ്ഞു.
പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് പുതിയ ഉത്തരവ്. ഇതോടെ വിദേശത്ത്‌നിന്ന് വരുന്നവർക്ക് നേരെ വീടുകളിലേക്ക് പോകാം. വീടുകളിൽ സൗകര്യമുണ്ടെന്ന് അതാത് പ്രദേശത്തെ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും ഉറപ്പുവരുത്തണം. നിലവിൽ സർക്കാറാണ് പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നത്. ഇത് മാറുന്നതോടെ സർക്കാറിനും ബാധ്യത കാര്യമായി കുറയും. കൂടുതൽ വിമാനങ്ങൾ അനുവദിക്കാനും സൗകര്യമൊരുക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.