കോട്ടയം - കോട്ടയത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധന. ദുബായിൽ നിന്നെത്തിയ 82 കാരനും കുവൈത്തിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ അഞ്ചു പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ അഞ്ചു പേരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റൈൻ കേന്ദ്രത്തിലും ഒരാൾ ഹോം ക്വാറന്റൈനിലും കഴിയുകയായിരുന്നു.ആരിലും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല.
ഇവരിൽ പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(36), മാഞ്ഞൂർ സ്വദേശിനി(32), എരുമേലി സ്വദേശിനി(31), പനച്ചിക്കാട് സ്വദേശിനി(30) എന്നിവർ മെയ് 26ന് കുവൈത്ത്-കൊച്ചി വിമാനത്തിൽ എത്തിയവരാണ്. ഇവർക്കും മെയ് 27ന് കുവൈത്തിൽനിന്നെത്തിയ കോട്ടയം പരിയാരം സ്വദേശിനിയായ നഴ്‌സിനു(27)മാണ് ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയവെ രോഗം സ്ഥിരീകരിച്ചത്.
ദുബായിൽനിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഇടയിരിക്കപ്പുഴ സ്വദേശിയായ 82 കാരനാണ് രോഗം ബാധിച്ച ആറാമത്തെയാൾ.
പരിയാരം സ്വദേശിനി അഞ്ചു മാസം ഗർഭിണിയാണ്.
പുതിയതായി രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടെ നിലവിൽ 16 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിലുള്ളത്. എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ഏഴു പേർ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു. ദുബായിൽനിന്നെത്തിയ ചങ്ങനാശേരി നാലുകോടി സ്വദേശി(79), ഇദ്ദേഹത്തിൻെറ ഭാര്യ(71), ഇവരുടെ ബന്ധു(30), ദുബായിൽനിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ ദന്തഡോക്ടർ(28), ചെന്നൈയിൽനിന്നെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24), നേരത്തെ രോഗമുക്തയായ മീനടം സ്വദേശിനിയുടെ പിതാവ് (58), ദുബായിൽനിന്നെത്തിയ വൈക്കം ഇരുമ്പൂഴിക്കര സ്വദേശി(37) എന്നിവർക്കാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 34 ആയി.