Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാലു മാസത്തിനിടെ വിദേശികൾ അയച്ചത് 4266 കോടി റിയാൽ

റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ നാലു മാസത്തിനിടെ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത് 4365 കോടി റിയാൽ. കഴിഞ്ഞ കൊല്ലം ഇതേ കാലയവളിൽ വിദേശികളുടെ റെമിറ്റൻസ് 4266 കോടി റിയാലായിരുന്നു. ഈ വർഷം ആദ്യത്തെ നാലു മാസത്തിനിടെ വിദേശികളുടെ റെമിറ്റൻസിൽ 2.3 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യത്തെ നാലു മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയുള്ള കാലത്ത് വിദേശികൾ 99 കോടിയിലേറെ റിയാൽ അധികം അയച്ചതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. 
എന്നാൽ ഏപ്രിലിൽ വിദേശികളുടെ റെമിറ്റൻസ് 8.7 ശതമാനം തോതിൽ കുറഞ്ഞു. ഏപ്രിൽ മാസത്തിൽ വിദേശികൾ ആകെ 979 കോടി റിയാലാണ് ബാങ്കുകളും ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളും വഴി അയച്ചത്. 2019 ഏപ്രിലിൽ ഇത് 1072 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 2020 ഏപ്രിലിൽ വിദേശികളുടെ റെമിറ്റൻസിൽ 93 കോടിയിലേറെ റിയാലിന്റെ കുറവുണ്ടായി. 


ഇക്കഴിഞ്ഞ മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ റെമിറ്റൻസ് 20 ശതമാനം തോതിൽ കുറഞ്ഞു. സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ മാർച്ചിൽ 1222 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ഏപ്രിലിൽ വിദേശികളുടെ റെമിറ്റൻസിൽ ഏതാണ്ട് 240 കോടിയിലേറെ റിയാലിന്റെ കുറവാണുണ്ടായത്. 
കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് എട്ടു ശതമാനം തോതിൽ കുറഞ്ഞ് 12,550 കോടി റിയാലിലെത്തിയിരുന്നു. 2018 ൽ വിദേശികൾ 13,640 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. നാലു വർഷമായി വിദേശികളുടെ റെമിറ്റൻസ് കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷമാണ് റെമിറ്റൻസ് ഏറ്റവും വലിയ തോതിൽ കുറഞ്ഞത്. 2018 ൽ 3.7 ശതമാനം തോതിലും 2017 ൽ 6.7 ശതമാനം തോതിലും 2016 ൽ 3.2 ശതമാനം തോതിലും വിദേശികളുടെ റെമിറ്റൻസ് കുറഞ്ഞിരുന്നു. 2012 മുതൽ 2019 വരെയുള്ള ഏഴു വർഷക്കാലത്ത് വിദേശികളുടെ റെമിറ്റൻസ് ഏറ്റവും കുറവ് കഴിഞ്ഞ കൊല്ലമായിരുന്നു.

 

ദീർഘകാലമായി വിദേശികളുടെ റെമിറ്റൻസ് എട്ടു ശതമാനം തോതിൽ കുറഞ്ഞിട്ടുമില്ല. ഇതിനു മുമ്പ് 1996 ൽ ആണ് വിദേശികളുടെ റെമിറ്റൻസ് എട്ടു ശതമാനം തോതിൽ കുറഞ്ഞത്. 
ഏപ്രിൽ മാസത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശത്തേക്ക് അയച്ച പണത്തിൽ 42 ശതമാനം കുറവ് രേഖപ്പെടുത്തി. ഏപ്രിലിൽ 295 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ചത്. 2019 ഏപ്രിലിൽ ഇത് 506 കോടി റിയാലായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ സൗദികളുടെ റെമിറ്റൻസിൽ 210 കോടി റിയാലിന്റെ കുറവാണുണ്ടായതെന്നും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. 

Latest News