ന്യൂദൽഹി- സ്വദേശി ഉത്പനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള കേന്ദ്ര സായുധ സൈനിക വിഭാഗങ്ങളുടെ കാന്റീനുകളിൽനിന്ന് ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉത്പ്പന്നങ്ങൾ ആഭ്യന്തര മന്ത്രാലയം നീക്കം ചെയ്തു. കിൻഡർ ജോയ്, ന്യൂടേല്ല, ടിക് ടാക്, ഹോർലിക്സ് ഓട്സ്, യൂറേക്ക ഫോർബ്സ്, അഡിഡാസ് ബോഡി സ്േ്രപ തുടങ്ങി ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉൽപ്പന്നങ്ങളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പകരം ആഭ്യന്തരമായി ഉത്പാദിപ്പിച്ച ഉത്പ്പന്നങ്ങൾ വിൽപ്പനയ്ക്ക് വെക്കാനാണ് നിർദേശം.
കേന്ദ്ര സായുധ പോലീസ് സേനയുടെ എല്ലാ കാന്റീനുകളും ജൂൺ ഒന്ന് മുതൽ തദ്ദേശീയ ഉത്പ്പന്നങ്ങൾ മാത്രമായിരിക്കും വിൽക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, എസ്.എസ്.ബി, എൻ.എസ്.ജി, അസം റൈഫിൾസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പത്ത് ലക്ഷത്തോളം പേരുടെ 50 ലക്ഷം കുടുംബാംഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ.
ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനത്തിന് അനുസൃതമായി, സ്വദേശി ഉത്പ്പന്നങ്ങൾ മാത്രമേ ജൂൺ ഒന്ന് മുതൽ സായുധ പോലീസ് സേന കാന്റീനുകൾ വഴി വിൽക്കുകയുള്ളൂയെന്ന് അർദ്ധസൈനിക വിഭാഗങ്ങൾക്ക് അയച്ച കത്തിൽ കെ.പി.കെ.ബി പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്നും ഉത്പ്പന്നം തിരിച്ചുള്ള വിവരങ്ങൾ തേടിയെന്നും അവർ കത്തിൽ പറഞ്ഞു.
കമ്പനികൾ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ ഉൽപ്പന്നങ്ങളെയും മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചു. കാറ്റഗറി 1ൽ ഇന്ത്യയിൽ പൂർണ്ണമായും നിർമ്മിച്ച ഉൽപ്പന്നങ്ങളാണുള്ളത്. കാറ്റഗറി 2ൽ അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തതും എന്നാൽ ഇന്ത്യയിൽ ഉൽപാദിപ്പിച്ചതോ കൂട്ടിച്ചേർത്തതോ ആയ ഉത്പ്പന്നങ്ങളാണുള്ളത്. കാറ്റഗറി 3ൽ പൂർണ്ണമായും ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളും.
കാറ്റഗറി 1, കാറ്റഗറി 2 എന്നിവയ്ക്ക് കീഴിലുള്ള ഉത്പ്പന്നങ്ങൾ വിൽപനയ്ക്കും അനുവദിക്കും. കാറ്റഗറി 3ന് കീഴിലുള്ള ഉത്പ്പന്നങ്ങൾ ഡി ലിസ്റ്റ് ചെയ്യപ്പെടും. ജൂൺ ഒന്ന് മുതൽ ഇവയുടെ വിൽപ്പന അനുവദിക്കില്ല.