ജിദ്ദ- കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്കു മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് ആശ്വാസം പകർന്ന് സൗദിയിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് വിമാനം നാളെ ഉച്ചക്ക് 12.15ന്് ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് പറന്നുയരും. സ്‌പെസ് ജെറ്റിന്റേതാണ് വിമാനം. ബോയിംഗ് 737 സ്‌പൈസ് ജെറ്റ് 9006 വിമാനത്തിൽ 175 യാത്രക്കാരാണുണ്ടാവുക. ഇതിൽ 130 പേർ പുരുഷന്മാരും 40 സ്ത്രീകളുമാണ്. ഇവർക്കു പുറമെ 13 കുട്ടികളുമുണ്ട്. പത്തുപേർ ഗർഭിണികളും പുരുഷന്മാരിൽ 20 പേർ പ്രായമായവരുമാണ്. കോവിഡ് പ്രതിസന്ധി ഉടലെടുത്ത ശേഷം സൗദിയിൽനിന്ന് ഇതാദ്യമായാണ് ഒരു ചാർട്ടേഡ് വിമാനം കേരളത്തിലേക്കു പോകുന്നത്. യു.എ.ഇ.യിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു. ഇന്ന് വളരെ വൈകിയാണ് കോഴിക്കോട്ടേക്കുള്ള ചാർട്ടേർഡ് വിമാനത്തിന് അന്തിമാനുമതി ലഭിച്ചത്.
സൗദി ആരോഗ്യ മന്ത്രായത്തിന്റെ എല്ലാ സുരക്ഷാ, ജാഗ്രത നിർദേശങ്ങൾ പാലിച്ചും കേന്ദ, സംസ്ഥാന സർക്കാരുകളുടെ എല്ലാ നിർദേശങ്ങൾക്കനുസൃതമായുമാണ് സർവീസ് നടത്തുന്നതെന്ന് സ്‌പൈസ് ജെറ്റ് വെസ്റ്റേൺ റീജനൽ മാനേജർ മുഹമ്മദ് സുഹൈൽ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ട്രാവൽസുമായി സഹകരിച്ചാണ് സ്‌പൈസ് ജെറ്റ് സർവീസ് നടത്തുന്നത്.സർവീസിന് അനുമതി നൽകിയ സൗദി അധികൃതർക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും പ്രത്യേകം നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ചാർട്ടേഡ് വിമാനം സൗദിയിൽനിന്ന് പോകാൻ തുടങ്ങുന്നതോടെ ഇതിനായി ശ്രമം നടത്തുന്ന മറ്റു ട്രാവൽസുകളും സംഘടനകളും നടത്തിവരുന്ന ശ്രമങ്ങളും വിജയിച്ചേക്കും. വന്ദേഭാരത് പദ്ധതി പ്രകാരമുള്ള വിമാന സർവീസുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും വിവിധ കാരണങ്ങളാൽ എത്രയും വേഗം നാട്ടിലെത്താൻ കാത്തിരിക്കുന്ന ആയിരക്കണക്കിനു യാത്രക്കാർക്ക് ഇത് ആശ്വാസം പകരുമെന്നതിൽ സംശയമില്ല.