Sorry, you need to enable JavaScript to visit this website.

വിമാനങ്ങളിലെ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടണം; അല്ലെങ്കിൽ സുരക്ഷാ വസ്ത്രം നൽകണം-ഡി.ജി.സി.എ

ന്യൂദൽഹി- വിമാനങ്ങളിലെ മധ്യഭാഗത്തുള്ള സീറ്റ് കഴിയുമെങ്കിൽ ഒഴിച്ചിടണമെന്ന് ഡി.ജി.സി.എ. അല്ലെങ്കിൽ  മധ്യഭാഗത്തെ സീറ്റിലിരുന്നു യാത്ര ചെയ്യുന്നവർക്ക് സുരക്ഷാ വസ്ത്രം നൽകണമെന്നും സിവിൽ വ്യോമയാന ഡയറക്ടറേറ്റ്. ഇത്തരം സജ്ജീകരണങ്ങളോടെ മാത്രമേ മധ്യ ഭാഗത്തെ സീറ്റിൽ യാത്രക്കാരെ ഇരുത്താവു എന്നും ഡയറക്ടറേറ്റ് നിർദേശിച്ചു. ഓരോ സർവീസിലെയും യാത്രക്കാരുടെ എണ്ണം അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. ഒരേ കുടുംബത്തിൽനിന്ന് ഉള്ളവരാണെങ്കിൽ മധ്യഭാഗത്തെ സീറ്റ് ഉൾപ്പെടെ നൽകി ഒരുമിച്ച് ഇരിക്കാൻ അനുവദിക്കാം.
യാത്രക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ മതിയായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കി മധ്യഭാഗത്തെ സീറ്റിൽ യാത്ര അനുവദിക്കാം. ഈ സീറ്റിൽ ഇരിക്കുന്നയാൾക്ക് ദേഹം മുഴുവൻ മൂടുന്ന വസ്ത്രം നൽകണം. കേന്ദ്ര ടെക്സ്‌റ്റൈൽ മന്ത്രാലയം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുരക്ഷാ വസ്ത്രമാണ് നൽകേണ്ടത്. മാസ്‌ക്, ഫേസ് ഷീൽഡ് എന്നിവയ്ക്കു പുറമേയാണ് സുരക്ഷാ വസ്ത്രം നൽേണ്ടതെന്നും മാർഗ നിർദേശത്തിൽ പറയുന്നു. എല്ലാ യാത്രക്കാർക്കും മാസ്‌കും ഫെയ്സ് ഷീൽഡും സാനിറ്റൈസറും അടങ്ങിയ സേഫ്റ്റി കിറ്റ് നൽകണം.
ആരോഗ്യ അടിയന്തരാവസ്ഥയിൽ ഒഴികെ വിമാനത്തിൽ ഭക്ഷണമോ കുടിവെള്ളമോ നൽകരുത്. യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും തിരക്ക് ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. എത്രയും വേഗം വായു ശുദ്ധീകരിക്കുന്ന രീതിയിൽ എയർ കണ്ടീഷനിംഗ് സിസ്റ്റം സെറ്റ് ചെയ്യണമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

 

Latest News