തെക്ക് പടിഞ്ഞാൻ കാലവർഷത്തിന്റെ വരവ് ആഘോഷമാക്കാൻ ഇന്ത്യൻ ഓഹരി വിപണി കച്ചമുറുക്കി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,000 പോയിന്റിനെ കൈപിടിയിൽ ഒതുക്കാൻ ജൂണിൽ ശ്രമം നടത്താം. ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങൾ ചെറിയൊരു ഇടവേളക്ക് ശേഷം പണപ്പെട്ടിയിൽ നിന്ന് രൂപ വാരി എറിയാൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഉത്സാഹിച്ചു. ഫണ്ടുകളുടെ നീക്കം ചെറുകിട നിക്ഷേപകരെയും ആവേശം കൊള്ളിച്ചു. ബ്ലൂചിപ്പ് ഓഹരികൾക്ക് ഒപ്പം മിഡ്കാപ്, സ്‌മോൾ കാപ് വിഭാഗം ഓഹരികളിലും ഉയർന്ന അളവിൽ ഇടപാടുകൾ നടന്നു. വ്യാഴാഴ്ച്ച മെയ് സീരീസ് ആവേശകരമായ അന്ത്യത്തിലേയ്ക്ക് നീങ്ങിയ ശേഷം വാരാന്ത്യ ദിനത്തിൽ ജൂൺ സീരീസ് വെടിക്കെട്ടോടെയാണ് ആദ്യ ദിനം ആഘോഷിച്ചത്. ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള അനുകൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റ് നേട്ടമാക്കാൻ ശ്രമം തുടരാം. അതേസമയം കോവിഡ് പ്രശ്‌നത്തിൽ യു.എസ്-ബീജിങ് പോര് ആശങ്ക ഉളവാക്കുന്നു.
പ്രമുഖ ഇൻഡക്‌സുകൾ പോയവാരം ആറ് ശതമാനം നേട്ടത്തിലാണ്. ബോംബെ സെൻസെക്‌സ് 1751 പോയിന്റും നിഫ്റ്റി 541 പോയിന്റും കഴിഞ്ഞ വാരം വാരി കൂട്ടി. ചെറിയ പെരുന്നാൾ മൂലം ഒരു ദിവസം അവധിയായിരുന്നതിനാൽ പിന്നിട്ടവാരം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങി. പ്രതീക്ഷിച്ച പോലെ ആദ്യ ദിനം തകർച്ചയിലായിരുന്നു. പിന്നീട് ഇടപാടുകൾ നടന്ന മൂന്ന് ദിവസവും നേട്ടത്തിലേയ്ക്ക് വിപണി നീങ്ങി. ഫണ്ടുകളും ഊഹക്കച്ചവടക്കാരും ഷോട്ട് കവറിങിനും റോൾ ഓവറിനും ഉത്സാഹിച്ചത് സൂചികയെ മാർച്ചിന് ശേഷമുള്ള ഉയർന്ന തലങ്ങളിൽ എത്തിച്ചു.
ബോംബെ സെൻസെക്‌സ് 30,672 ൽ നിന്ന് 30,864 ലേയ്ക്ക് ഉയർന്നാണ് വ്യാപാരംഭിച്ചത്. ആദ്യ ദിനം 30,512 ലേയ്ക്ക് ഇടിഞ്ഞങ്കിലും പിന്നീട് സൂചിക 32,512 വരെ കയറിയ ശേഷം ക്ലോസിങിൽ 32,424 പോയിന്റിലാണ്. ഈവാരം 33,098-33,773 റേഞ്ചിലേയ്ക്ക് ചുവടുവെക്കാൻ ശ്രമം നടത്താം. 31,130 ലെ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ സെൻസെക്‌സ് 29,837 ലേയ്ക്ക് തളരാം.
നിഫ്റ്റി 9099 പോയിന്റിൽ നിന്ന് ആദ്യ ദിനത്തിൽ 8996 ലേയ്ക്ക് ഇടിഞ്ഞു. ഈ റേഞ്ചിൽ ഓപ്പറേറ്റർമാർ കവറിങിന് തുനിഞ്ഞതോടെ 9209 ലെയും 9379 ലെയും പ്രതിരോധങ്ങൾ തകർത്തത് നിക്ഷേപകരെ പുതിയ വാങ്ങലുകൾക്ക് പ്രേരിപ്പിച്ചു. വെളളിയാഴ്ച്ച 9598 വരെ ഉയർന്ന നിഫ്റ്റി ക്ലോസിങിൽ 9580 പോയിന്റിലാണ്.
ഈവാരം നിഫ്റ്റി 9786 നെയാണ് ലക്ഷ്യമിടുന്നത്. ക്ലോസിങിനെ അപേക്ഷിച്ച് 206 പോയിന്റ് ഉയരത്തിലാണ് ഈ ആദ്യ പ്രതിരോധം. ഇന്നും നാളെയും ഫണ്ടുകൾ വിപണിയോട് കാണിക്കുന്ന വിശ്വാസത്തെ ആസ്പദമാക്കിയാവും ഇനിയുള്ള ഓരോ കുതിപ്പും കിതപ്പും. ആദ്യ തടസം മറികടന്നാൽ 9993 പോയിന്റ് കീഴടക്കാൻ ശ്രമിക്കും. ഈവാരം നിർമ്മിക്കുന്ന അടിത്തറയാവും മാസത്തിന്റെ രണ്ടാം പകുതിയിൽ 10,595 പോയിന്റ് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യ കാൽവെപ്പ്. ഫണ്ടുകളിൽ നിന്നും ഒരു സെല്ലിങ് പ്രഷറുണ്ടായാൽ 9184 ൽ ആദ്യ സപ്പോട്ടിലേയ്ക്കും തുടർന്ന് 8789 ലേയ്ക്കും തളരാം.
ക്യാഷ് മാർക്കറ്റിനെ അപേക്ഷിച്ച് ജൂൺ സീരീസ് ചലനങ്ങൾ നിർണായകമാവും. നിഫ്റ്റി ജൂൺ ആദ്യ ദിനം വ്യാപാരം അവസാനിക്കുമ്പോൾ റെഡിയെക്കാൾ 100 പോയിന്റ് താഴ്ന്ന് 9481 ലാണ്. വിപണി 9655 നെയാണ് ഉറ്റ്‌നോക്കുന്നത്. ഈ തടസം മറികടന്നാൽ കുതിപ്പിന് കരുത്ത് കൂടും. ജൂൺ സീരീസിന് ആദ്യ താങ്ങ് 9225 ലാണ്.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് 32.20 ൽ നിന്ന് 29.56 ലേയ്ക്ക് താഴ്‌ന്നെങ്കിലും ക്ലോസിങിൽ 30.37 ലാണ്. ഈവാരം 32.53 ൽ പ്രതിരോധവും 26.30 ൽ താങ്ങും നിലനിർത്തി ചാഞ്ചാടാം. എന്നാൽ 23.50 ലേയ്ക്ക് നീങ്ങിയാൽ നിഫ്റ്റി സൂചിക 9800ന് മുകളിൽ ഇടം കണ്ടത്തും. മുൻ നിരയിലെ പത്തിൽ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തിൽ 1.76 ലക്ഷം കോടി രൂപയുടെ വർധന. എച്ച്ഡിഎഫ്‌സി ബാങ്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ആർ ഐ എൽ, എച്ച് യു എൽ, എച്ച് ഡി എഫ് സി, ഐ ടി സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ വിപണി മൂലം ഉയർന്നു. ടി സി എസ്, ഭാരതി എയർടെൽ, ഇൻഫോസീസ് എന്നിവയ്ക്ക് തിരിച്ചടി.
വിദേശ ഫണ്ടുകൾ തുടർച്ചയായ മൂന്നാം മാസവും വിൽപ്പനയ്ക്ക് മത്സരിച്ചു. മേയിൽ അവർ 7366 കോടി രൂപയുടെ ബാധ്യതകളാണ് വിറ്റുമാറിയത്. എന്നാൽ പിന്നിട്ടവാരം അവർ 8000 കോടി രൂപ നിക്ഷേപിച്ചു. വിനിമയ വിപണിയിൽ രൂപ ശക്തിനേടി. ഡോളറിന് മുന്നിൽ 75.94 ൽ നിന്ന് 75.40 ലേയ്ക്ക് മികവ് കാണിച്ച ശേഷം 75.61 ലാണ്. ഈവാരം 75.04 ലും 76.15 റേഞ്ചിൽ രൂപ നീങ്ങാം. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ അഞ്ചാഴ്ച്ചക്കിടയിൽ ആദ്യമായി സമ്മർദ്ദത്തിൽ അകപ്പെട്ടു. വാരാന്ത്യം എണ്ണ വില ബാരലിന് 35.18 ഡോളറിലാണ്. വ്യാഴാഴ്ച്ച ചേരുന്ന നിർണായക യോഗത്തിൽ ഉൽപാദനം സംബന്ധിച്ച് പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.