കൊറോണ ബാധിച്ച് മരിച്ച യുവതിയുടെ ബോഡി ബാഗ് തുറന്നു; 18 ബന്ധുക്കള്‍ക്ക് കോവിഡ്

മുംബൈ- ഉല്ലാസ്‌നഗറില്‍ കൊറോണ ബാധിച്ച് മരിച്ച യുവതിയുടെ മൃതദേഹം മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് തുറന്ന് നോക്കിയ ബന്ധുക്കള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പതിനെട്ട് പേര്‍ക്കാണ് കൊറോണ പരിശോധന ഫലം പോസിറ്റീവായത്. ശവസംസ്‌കാര മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്ക് എതിരെ കേസ് രജിസ്ട്രര്‍ ചെയ്ത് ഏതാനും ദിവസം പിന്നിട്ട ശേഷമാണ് ഇവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. യുവതിയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇരുപത് പേരുടെ സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്.

മെയ് 25ന് മരിച്ച നാല്‍പതുകാരിയായ സ്ത്രീക്ക് മരണശേഷം കൊറോണ സ്ഥിരീകരിച്ചിരുന്നു. അവരുടെ മൃതദേഹം ബോഡി ബാഗില്‍ പൊതിഞ്ഞാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. എന്നാല്‍ ബാഗ് തുറന്ന് മൃതദേഹം പുറത്തെടുത്ത് ശവസംസ്‌കാരം നടത്തരുതെന്നാണ് ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ ബന്ധുക്കള്‍ ബാഗ് തുറക്കുകയും ശവസംസ്‌കാരത്തിന് മുമ്പായി ആചാരങ്ങള്‍ ചെയ്യാന്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു.

നൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് ഉല്ലാസ് നഗറിലെ മുന്‍സിപ്പല്‍ അധികൃതര്‍ പറഞ്ഞു.മരിച്ച യുവതിക്ക് വൈറസ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ അമ്പതോളം ബന്ധുക്കളെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പതിനെട്ട് പേര്‍ പോസിറ്റീവാണെന്ന് തെളിഞ്ഞു.
 

Latest News