Sorry, you need to enable JavaScript to visit this website.

അൻപത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥി കൊല്ലപ്പെട്ട നിലയിൽ

ബംഗളൂരു- അൻപത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എൻജിനീയറിംഗ് വിദ്യാർഥി എൻ. ശരത്താണ് കൊല്ലപ്പെട്ടത്. ആദായ നികുതി ഉദ്യോഗസ്ഥൻ നിരഞ്ജൻ കുമാറിന്റെ മകനാണ്. ശരത്തിന്റെ മൃതദേഹം രാജൻ ഹള്ളി തടാകത്തിന് സമീപം കണ്ടെത്തി. പത്തൊൻപതുകാരനായ ശരത്ത് രണ്ടാം വർഷ ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിദ്യാർഥിയാണ്. ഇക്കഴിഞ്ഞ പന്ത്രണ്ടിന് വൈകിട്ട് കൂട്ടുകാരെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് തന്റെ പുതിയ ബൈക്കിലാണ് ശരത്ത് വീട്ടിൽനിന്നിറങ്ങിയത്. പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാർക്ക് വാട്‌സാപ്പ് വീഡിയോ സന്ദേശം ലഭിച്ചത്. 
ശരത്തിനെ കാണാതായ 12ന് തന്നെ മാതാപിതാക്കൾപോലീസിൽ പരാതി നൽകിയിരുന്നു. ശരത്തിന്റെ ഫോണിലേക്ക് അമ്മ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. 
കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശരത്തിന്റെ ഒരു ബന്ധുവും പിടിയിലായവരിലുണ്ട്. വിശാൽ എന്ന ബന്ധുവാണ് കസ്റ്റഡിയിലുള്ളത്.  ബംഗളൂരുവിന് സമീപം ഉള്ളാൾ എന്ന സ്ഥലത്താണ് കുടുംബം താമസിക്കുന്നത്. അൻപത് ലക്ഷം രൂപ ഉടൻ നൽകണമെന്നും ഇല്ലെങ്കിൽ ശരത്തിന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോകുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ശരത്തിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന കാറും കണ്ടെത്തിയിട്ടുണ്ട്.
 

Latest News