Sorry, you need to enable JavaScript to visit this website.

അഞ്ചു ജീവനുകൾ രക്ഷിച്ച് സൗദി ബാലൻ യാത്രയായി

ബുറൈദ - ഗുരുതരാവസ്ഥയിലുള്ള അഞ്ചു രോഗികളുടെ ജീവൻ രക്ഷിച്ച് സൗദി ബാലൻ വേദനയില്ലാത്ത അനശ്വര ലോകത്തേക്ക് യാത്രയായി. മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ അവയവങ്ങൾ പിതാവ് ദാനം ചെയ്യുകയായിരുന്നു. ജനനം മുതൽ മസ്തിഷ്‌കത്തിൽ നീര് നിറഞ്ഞ് ബാലന് വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു. 
ഏറ്റവും ഒടുവിൽ കഠിനമായ തലവേദനയും ഛർദിയും മൂലം ബാലനെ ബുറൈദ മെറ്റേണിറ്റി ആന്റ് ചിൽഡ്രൻ ആശുപത്രിയിൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഓപറേഷനിലൂടെ മാറ്റിവെച്ച സെറിബ്രോസ്‌പൈനൽ ഫഌയിഡ് ഡിസ്ചാർജ് കനാൽ അടഞ്ഞതായി പരിശോധനകളിൽ വ്യക്തമായി. 


ഇതിനിടെ ബാലന്റെ ഹൃദയം നാൽപതു മിനിറ്റിലേറെ പ്രവർത്തന രഹിതമായി. സി.പി.ആർ പ്രക്രിയയിലൂടെയാണ് മെഡിക്കൽ സംഘം ഹൃദമിടിപ്പ് 42 മിനിറ്റിനു ശേഷം വീണ്ടെടുത്തത്. ആരോഗ്യനില അൽപം മെച്ചപ്പെട്ട ശേഷം നടത്തിയ എം.ആർ.ഐ സ്‌കാനിംഗിൽ മസ്തിഷ്‌കത്തിൽ ചില ഭാഗങ്ങൾ നശിച്ചതായി മെഡിക്കൽ സംഘത്തിന് വ്യക്തമായി. തുടർന്ന് സെറിബ്രോസ്‌പൈനൽ ഫഌയിഡ് ഡിസ്ചാർജ് കനാൽ വീണ്ടും ഘടിപ്പിക്കുന്നതിന് അടിയന്തര ശസ്ത്രക്രിയ നടത്തി. 
ഓപറേഷനു ശേഷം ബാലന്റെ ആരോഗ്യനില താരതമ്യേന മെച്ചപ്പെട്ടിരുന്നു. പിന്നീട് മസ്തിഷ്‌കത്തിന്റെ അവസ്ഥ പരിശോധിക്കുന്നതിന് ഏതാനും ടെസ്റ്റുകൾ നടത്തി. ബാലന് മസ്തിഷ്‌ക മരണം സംഭവിച്ചതായി പരിശോധനകളിൽ തെളിഞ്ഞു. 


ഇതോടെ ബാലന്റെ ആരോഗ്യനില മെഡിക്കൽ സംഘം കുടുംബാംഗങ്ങളോട് വിശദീകരിക്കുകയും അവയവങ്ങൾ ദാനം ചെയ്യുന്നതിന് പ്രേരിപ്പിക്കുകയുമായിരുന്നു. ദൈവിക പ്രീതി മാത്രം കാംക്ഷിച്ച് മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സൗദി പൗരൻ സമ്മതിക്കുകയും ചെയ്തു. 
ബുറൈദ മെറ്റേണിറ്റി ആന്റ് ചിൽഡ്രൻ ആശുപത്രിയും സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷനും ഏകോപനം നടത്തി, അവയവമാറ്റ ശസ്ത്രക്രിയാ വിദഗ്ധർ ബുറൈദ ആശുപത്രിയിലെത്തി എട്ടു മണിക്കൂർ നീണ്ട ഓപറേഷനിലൂടെ ബാലന്റെ അവയവങ്ങൾ നീക്കം ചെയ്തു. അവയവങ്ങളുമായി മെഡിക്കൽ സംഘം റിയാദിലേക്ക് മടങ്ങുകയും അത്യാസന്ന നിലയിലുള്ള അഞ്ചു രോഗികളിൽ ഇവ മാറ്റിവെക്കുകയുമായിരുന്നു. 


 

Latest News