മക്കയില്‍ രണ്ടുഘട്ടമായി കര്‍ഫ്യൂ ഇളവ്; ജൂണ്‍ 21 മുതല്‍ മസ്ജിദുകള്‍ തുറക്കും

റിയാദ്- മക്കയില്‍ രണ്ടുഘട്ടമായി കര്‍ഫ്യൂ ഇളവ് വരുത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ ഭാഗികമായി കര്‍ഫ്യൂ പിന്‍വലിക്കും. മക്കയിലേക്ക് പോകാനും വരാനും ഇതോടെ അനുമതിയാവും. ജൂണ്‍ 21 മുതല്‍ മസ്ജിദുകളില്‍ നിസ്‌കാരത്തിനും അനുമതിയുണ്ടാകും.നേരത്തെ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവില്‍ മക്ക നഗരത്തെ ഒഴിവാക്കിയിരുന്നു.
അടുത്ത ഞായറാഴ്ച (മെയ് 31) മുതല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് മൂന്നു വരെ നഗരത്തിലുള്ളവര്‍ക്ക് പുറത്തിറങ്ങാം. നഗരത്തിലേക്ക് പോകാനും വരാനും അനുമതി നല്‍കും. മസ്ജിദുല്‍ ഹറാമില്‍ നിസ്‌കാരവും ജമാഅത്തും നിലവിലെ രീതി തുടരും. എന്നാല്‍ പൂര്‍ണമായും അടച്ചിട്ട പ്രദേശങ്ങളില്‍ കരുതല്‍ നടപടികള്‍ തുടരും.പകല്‍ സമയങ്ങളില്‍ നടത്തത്തിനും അനുമതിയുണ്ട്.
ജൂണ്‍ 21 മുതലുള്ള രണ്ടാം ഘട്ടത്തില്‍ രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ കര്‍ഫ്യൂ ഇളവ് നല്‍കും. ജുമുഅക്കും എല്ലാ നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്കുള്ള ജമാഅത്തിനും ആരോഗ്യ കരുതലുകള്‍ പാലിച്ച് മസ്ജിദുകള്‍ തുറക്കാം. റെസ്റ്റോറന്റുകളും ബൂഫിയകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. വിവാഹപാര്‍ട്ടികളിലും മറ്റും 50 ലധികം ആളുകള്‍ ഒന്നിച്ചുചേരാന്‍ അനുവദിക്കില്ല. എന്നാല്‍ ബാര്‍ബര്‍ ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവ പ്രവര്‍ത്തിക്കാനാകില്ല. പൂര്‍ണമായും അടച്ചിട്ട പ്രദേശങ്ങളില്‍ കരുതല്‍ നടപടികള്‍ തുടരും. ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Latest News