Sorry, you need to enable JavaScript to visit this website.

അമേരിക്കയിൽ കറുത്തവർഗക്കാരനെ കാൽമുട്ടിനടിയിലിട്ട് പോലീസ് ഞെരിച്ചുകൊന്നതിൽ വ്യാപക പ്രതിഷേധം

വാഷിങ്ടൻ- അമേരിക്കയിൽ കൈവിലങ്ങിട്ടു നിലത്തുകിടത്തിയ കറുത്തവർഗക്കാരനെ പോലീസുകാരൻ കാൽമുട്ടിനടിയിൽ ഞെരിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധവുമായി വൻജനക്കൂട്ടം തെരുവിലിറങ്ങി. കോവിഡ് ലോക്ഡൗൺ ലംഘിച്ചാണ് ജനക്കൂട്ടം തെരുവിലെത്തിയത്. അമേരിക്കയിലെ മിനിയാപൊളിസ് തെരുവിൽ തിങ്കളാഴ്ചയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ടു നാല് പോലീസുകാരെ പുറത്താക്കിയതായി മേയർ ജേക്കബ് ഫ്രേ പറഞ്ഞു.
ജോർജ് ഫ്‌ളോയ്ഡ് എന്ന കറുത്തവർഗക്കാരനെ നാലു പോലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നു ഷർട്ട് ഊരി നിലത്തു കമഴ്ത്തി കിടത്തിയ ശേഷം ഒരു പൊലീസുകാരൻ കാൽമുട്ടു കൊണ്ട് കഴുത്തിൽ അമർത്തി. 'നിങ്ങളുടെ കാൽമുട്ട് എന്റെ കഴുത്തിലാണ്. ശ്വസിക്കാൻ കഴിയുന്നില്ല, മമ്മാ... മമ്മാ' എന്ന് ജോർജ് കരയുന്നുണ്ടായിരുന്നു. പിന്നീട് പോലീസുകാർ ഇയാളോട്് എണീറ്റ് കാറിൽ കയറാൻ പറഞ്ഞെങ്കിലും സാധിച്ചില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ ഇയാൾ മരിച്ചു. തെരുവിലൂടെ നടന്നു പോയവരാണ് ക്രൂരദൃശ്യം മൊബൈലിൽ പകർത്തിയത്.
പോലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണമെന്ന് മേയർ ജേക്കബ് ഫ്രേ ആവശ്യപ്പെട്ടു. വിഡിയോയിൽ കണ്ടത് എല്ലാ തരത്തിലും തെറ്റായ കാര്യമാണെന്നു മേയർ പറഞ്ഞു. അഞ്ചു മിനിറ്റോളമാണ് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കറുത്തവർഗക്കാരന്റെ കഴുത്തിൽ മുട്ട് അമർത്തിപ്പിടിച്ചത്. കറുത്ത വർഗക്കാരനാകുന്നത് അമേരിക്കയിൽ മരണശിക്ഷയ്ക്ക് അർഹമായ കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജരേഖക്കേസിലാണ് ജോർജിനെ പിടികൂടിയതെന്ന് അറ്റോർണി ബെൻ ക്രംപ് പറഞ്ഞു. ജോർജിന്റെ മരണം എഫ്.ബി.ഐക്കു അന്വേഷിക്കുമെന്ന് മിനിയാപൊളിസ് പോലീസ് മേധാവ് മെഡാറിയ അരാഡോൺഡോ പറഞ്ഞു. അമേരിക്കയിൽ കറുത്തവർഗക്കാർക്കെതിരെ കടുത്ത മർദ്ദനമാണ് പോലീസ് നടത്തുന്നത്.

 

Latest News