Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിസന്ധിക്കിടെ മോഡി സർക്കാറിന്റെ വാർഷികാഘോഷം 

ന്യൂദൽഹി-കോവിഡ് പ്രതിസന്ധിയിലും പ്രതിരോധത്തിലും രാജ്യമൊട്ടാകെ പെട്ടുനിൽക്കവേ രണ്ടാം മോഡി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷം വിപുലമാക്കാനൊരുങ്ങി ബി.ജെ.പി. മെയ് 30 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിൽ രണ്ടാം തവണ തിരിച്ചെത്തിയതിന്റെ വാർഷികം. 
രാജ്യത്താകെ 750 ഓളം വെർച്വൽ റാലികളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ ഇതേ മാതൃകയിൽ ആയിരത്തിലധികം വെർച്വൽ കോൺഫറൻസുകളും നടത്തും. 
ബി.ജെ.പി ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ മേൽനോട്ടത്തിലാണ് ഓൺലൈൻ സംവാദങ്ങൾ സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് എന്ന ആശയത്തിലൂന്നിയായിരിക്കും വെർച്വൽ സംവാദങ്ങൾ.


രാജ്യത്തെ പത്തു കോടിയോളം വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെഴുതിയ കത്ത് ബൂത്തുതല പ്രവർത്തകർ നേരിട്ട് എത്തിക്കും. കണ്ടെയ്ൻമെന്റ് മേഖലകളിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിലായിരിക്കും കത്തിന്റെ വിതരണം. അതിവ്യാപന മേഖലകളിൽ സാമൂഹിക മാധ്യമങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി കത്ത് എത്തിക്കും.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓരോ മണ്ഡലത്തിലും മുഖാവരണം, സാനിറ്റൈസർ എന്നിവ വിതരണം ചെയ്യാനും പാർട്ടി പ്രവർത്തകരോട് നേതൃത്വം നിർദേശിച്ചിട്ടുണ്ട്. രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിന് കേന്ദ്രം സ്വീകരിച്ച പ്രതിരോധ നടപടികൾ, കോവിഡ് മഹാമാരിയെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് എന്നിവയെല്ലാം ഭരണ നേട്ടമായി ബി.ജെ.പി ഉയർത്തിക്കാണിക്കും.
ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ ഫെയ്സ്ബുക്ക് ലൈവിലൂടെ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മോഡി സർക്കാറിന്റെ ഭരണ നേട്ടങ്ങൾ എടുത്തുകാട്ടിയുള്ള വീഡിയോയും പുറത്തിറക്കും. ഈ വീഡിയോ അതത് ഭാഷകളിലേക്ക് തർജമ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന നേതാക്കൾക്കു നിർദേശം നൽകിയിട്ടുണ്ട്.

 

Latest News