തൂവലുകള്‍ക്ക് ചായം പൂശി, കാലില്‍കെട്ടിയ ടാഗില്‍  ഫോണ്‍നമ്പര്‍; സംശയമുണര്‍ത്തി ഒരു പ്രാവ്

ന്യൂദല്‍ഹി-ജമ്മു കശ്മീരില്‍ കത്വ ജില്ലയിലെ ഹിറ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നും പിടികൂടിയ പ്രാവിന് ചായമടിച്ചും കാലില്‍ ടാഗ് കെട്ടിയതും പോലീസിന് തലവേദനയാകുന്നു. പ്രാവിനെ അതിര്‍ത്തി സേനക്ക് കൈമാറി. കാലില്‍ ടാഗും ചിറകില്‍ പിങ്ക് നിറം പൂശിയ നിലയിലുമാണ് പ്രാവിനെ സ്ത്രീ പിടികൂടിയത്. പാക് ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രാവെന്ന് പോലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചു. പ്രാവിനെ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേക്ക് മാറ്റി. അതിര്‍ത്തിക്ക് സമീപത്ത് താമസിക്കുന്ന ഗീതാ ദേവി എന്ന സ്ത്രീയുടെ വീട്ടിലേക്കാണ് പ്രാവ് എത്തിയത്.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

സ്ത്രീ പ്രാവിനെ പിടികൂടുകയും പരിശോധിച്ചപ്പോള്‍ നിറം പൂശിയതും കാലില്‍ ടാഗ് കെട്ടിയതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമത്തലവനെ അറിയിക്കുകയുമായിരുന്നു.ടാഗില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംശയമുണര്‍ന്നത്. ഗ്രാമത്തലവന്‍ ലോക്കല്‍ പോലീസിനെ വിവരമറിയിച്ചു. പ്രാവിനെ ചാരവൃത്തിക്ക് ഉപയോഗിച്ചതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയിക്കുന്നതായി പോലീസും ബിഎസ്എഫ് ഉന്നതരും അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനായി പ്രാവുകളുടെ കാലില്‍ ഫോണ്‍ നമ്പര്‍ എഴുതി ടാഗ് തൂക്കുന്നത് പതിവുണ്ടെന്ന് സീനിയര്‍ എസ് പി ശൈലേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു
 

Latest News