ജിദ്ദ- കഴിഞ്ഞ 24 മണിക്കൂറിനിടെ ജിദ്ദയിൽ നാലു മലയാളികളടക്കം ഏഴു ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുൽ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) എന്നിവരാണ് ഇന്ന് ജിദ്ദയിൽ മരിച്ച നാല് പേർ. തമിഴ്‌നാട് സ്വദേശികളായ സെന്തിൽ (34), കൃഷ്ണ മുരാരി (49)യു.പി സ്വദേശി ഇഖ്ബാൽ അഹമ്മദ്(57) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇവർ മൂന്നുപേരും കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലാണ് മരിച്ചത്.
മലപ്പുറം രാമപുരം ബ്ലോക്കുംപടി സ്വദേശി അഞ്ചുകണ്ടി തലക്കൽ മുഹമ്മദിന്റെ മകൻ എ.കെ.അബ്ദുസലാം ജിദ്ദയിൽ ഒബഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ വെച്ചാണ് മരിച്ചത്. ജിദ്ദയിലെ ഹലഗ മാർക്കറ്റിന് സമീപം ഒരു ഫ്രൂട്ട്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. റമദാൻ ആദ്യ വാരത്തിലാണ് ഇദ്ദേഹത്തെ കോവിഡ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊല്ലം സ്വദേശി ഷംസുദ്ദീൻ കിലോ പതിനാലിലെ സാഗർ ആശുപത്രിയിലാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ ജിദ്ദയിലെ ഒബ്ഹൂറിലുളള കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ വെച്ചാണ് മരിച്ചത്. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.