ന്യൂദൽഹി- മാസങ്ങൾ നീണ്ട ഇടവേളക്കൊടുവിൽ ഇന്ത്യ വീണ്ടും പറന്നുതുടങ്ങുന്നു. ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച വിമാനസർവീസുകൾ രണ്ടു മാസത്തിന് ശേഷമാണ് ആഭ്യന്തര മേഖലയിൽ സർവീസുകൾ പുനരാരംഭിക്കുന്നത്. ജോലി സ്ഥലത്തേക്കും വീടുകളിലക്കുമായി പോകാൻ നൂറുകണക്കിനാളുകളാണ് രാവിലെ തന്നെ വിമാനതാവളത്തിലെത്തിയത്. അർധസൈനിക വിഭാഗങ്ങൾ, സൈനികർ, വിദ്യാർഥികൾ തുടങ്ങിയവരെല്ലാം വിമാനങ്ങളിൽ യാത്ര ചെയ്യാൻ എത്തിയിരുന്നു. ഇന്ന് പുലർച്ചെ 4.45ന് ദൽഹിയിൽനിന്ന് പൂനെയിലേക്കാണ് ആദ്യത്തെ വിമാനം പറന്നത്. വിവിധ സംസ്ഥാന സർക്കാറുകളുമായി ഏറെ നാളായി തുടരുന്ന ചർച്ചക്ക് ശേഷമാണ് വിമാന സർവീസുകൾ ആരംഭിക്കുന്നതെന്ന് വ്യോമയാനമന്ത്രി ഹർദീപ് പുരി പറഞ്ഞു.
യാത്രക്കാർ ഫെയ്‌സ് മാസ്‌ക് അടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ സ്വീകരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത്. വിമാന ജീവനക്കാരും പി.പി.ഇ കിറ്റ് അടക്കമുള്ള സംവിധാനങ്ങൾ അണിഞ്ഞിരുന്നു.