കോവിഡ് ടെസ്റ്റിന് തയാറാകാത്ത യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

ലഖ്‌നൗ- ദല്‍ഹിയില്‍നിന്ന് ഉത്തര്‍പ്രദേശില്‍ മടങ്ങി എത്തിയ യുവാവ് കോവിഡ് ടെസ്റ്റിന് തയാറാകാത്തതിനെ തുടര്‍ന്ന്  ബന്ധുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ദല്‍ഹിയില്‍നിന്ന് യു.പിയില്‍ ബിജ്‌നോറിലെ മലക്പൂരില്‍ തിരിച്ചെത്തിയ 23 കാരനാണ് കൊല്ലപ്പെട്ടത്. മെയ് 19 നാണ് ദിവസ വേതനക്കാരനായ മഞ്ജീത് സിങ് സ്വദേശത്ത് മടങ്ങിയെത്തിയത്. ഉടന്‍തന്നെ തെര്‍മല്‍ സ്‌ക്രീനീങ്ങ് നടത്തിയിരുന്നു. ഇത് നെഗറ്റീവ് ആയിരുന്നതിനാലാണ് യുവാവ് കോവിഡ് പരിശോധനക്ക് വിധേയനാകാതിരുന്നതെന്ന് പോലീസ് പറയുന്നു.


എന്നാല്‍ ബന്ധുക്കളായ കപിലും മനോജും മഞ്ജീതിനോട് കോവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. ആവശ്യമില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മഞ്ജീതിനെ  മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ യുാവാവിനെ മീറത്തിലലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

 

Latest News