നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഉള്‍പ്പെടുത്തി കുറ്റപത്രം അടുത്ത മാസം

കൊച്ചി-നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു. പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. അടുത്ത മാസം ഏഴിന് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ട്. കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കാനാണു പോലീസിന്റെ ശ്രമം.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി, ഇയാള്‍ ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രതി അഡ്വ. രാജു ജോസഫ്, നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന പ്രതി നടന്‍ ദിലീപ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താന്‍  കഴിഞ്ഞിട്ടില്ല.
ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പോലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിട്ടും തുമ്പ് ലഭിച്ചില്ല. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവുമെന്ന ചിന്തയിലാണു പ്രതികള്‍ സംഘടിതമായി തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.
 

Latest News