റിയാദ് - ബാങ്കുകളിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങുന്ന ഉപയോക്താക്കളെ രഹസ്യമായി പിന്തുടർന്ന് ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിപ്പറിക്കുന്നത് പതിവാക്കിയ നാലംഘ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് കേണൽ ശാകിർ അൽതുവൈജിരി അറിയിച്ചു. എത്യോപ്യക്കാരാണ് അറസ്റ്റിലായത്. ഉപയോക്താക്കളുടെ പക്കൽനിന്ന് തട്ടിപ്പറിച്ച അഞ്ചു ലക്ഷത്തിലേറെ റിയാൽ പ്രതികളുടെ പക്കൽനിന്ന് കണ്ടെടുത്തു.
തിരിച്ചറിയപ്പെടാതിരിക്കുന്നതിനും സുരക്ഷാ വകുപ്പുകളെ കബളിപ്പിക്കുന്നതിനും, മോഷ്ടിച്ച് കൈക്കലാക്കി രൂപങ്ങളിൽ മാറ്റം വരുത്തിയ കാറുകളിൽ കറങ്ങിയാണ് സംഘം ബാങ്ക് ഉപയോക്താക്കളെ പിന്തുടർന്ന് ആക്രമിച്ചിരുന്നത്. കൊടുവാളുകളും ചുറ്റികകളും ഉപയോഗിച്ച് ആളുകളെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിപ്പറിച്ച് രക്ഷപ്പെടുകയാണ് ചെയ്തിരുന്നത്. ഏറ്റവും ഒടുവിൽ നഗരമധ്യത്തിലെ ഉലയ്യ ഡിസ്ട്രിക്ടിൽ ബാങ്ക് ഉപയോക്താക്കളിൽ ഒരാളെ ആക്രമിച്ച് പണം തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സുരക്ഷാ സൈനികരെ പ്രതികൾ അക്രമിച്ചു. ഇതിനിടെ ഏതാനും പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ബാങ്ക് ഉപയോക്താക്കളിൽനിന്ന് പിടിച്ചുപറിച്ച അഞ്ചു ലക്ഷത്തിലേറെ റിയാൽ പ്രതികളുടെ പക്കൽനിന്ന് വീണ്ടെടുത്തു. കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പോലീസ് വക്താവ് അറിയിച്ചു.