Sorry, you need to enable JavaScript to visit this website.

കയ്യിൽ പണമില്ല, റോഡിൽ പോലിസ് അടിക്കുന്നു; യമുന നദി മുറിച്ചുകടന്ന് കുടിയേറ്റ തൊഴിലാളികൾ

ന്യൂദൽഹി- ലോക് ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ സ്വന്തം വീടുകളിലേക്ക് എത്താൻ വീണ്ടും അപകടകരമായ വഴികൾ സ്വീകരിക്കുന്നു. ഹരിയാനയിൽനിന്ന് ബിഹാറിലേക്ക് രാത്രിയിൽ യമുന നദി നീന്തിക്കടന്നാണ് നൂറുകണക്കിന് തൊഴിലാളികൾ യാത്ര ചെയ്യുന്നത്. വേനലായതോടെ നദിയിൽ വെള്ളം കുറഞ്ഞതിനാൽ തൊഴിലാളികൾക്ക് യാത്ര എളുപ്പമായി.
സ്ത്രീകളും ചെറിയ കുട്ടികളുമടക്കമുള്ള കുടിയേറ്റതൊഴിലാളികളാണ് യമുനാനദി മുറിച്ചുകടക്കുന്നത്. ഹരിയാന- യുപി അതിർത്തിയിലെ തിരക്കും പരിശോധനയും ഒഴിവാക്കാനാണ് അപകടകരമായ ഈ കുറുക്കുവഴി. ഉപയോഗിച്ചുപേക്ഷിച്ച ടയർ ട്യൂബുകളുടെ സഹായത്താലാണ് രാത്രികളിൽ യമുന നീന്തിക്കടക്കുന്നത്. ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് സാഹസത്തിനു മുതിരുന്നത്. ഇരുനൂറും മുന്നൂറും രൂപയ്ക്ക് തൊഴിലാളികൾക്ക് ട്യൂബുകൾ കൈമാറുന്ന സംഘം യമുന അതിർത്തിമേഖലകളിൽ സജീവമായി. രണ്ടായിരത്തോളം പേർ ഇതോടകം നദി മുറിച്ചുകടന്നു.
ഞങ്ങളുടെ കയ്യിൽ പണമില്ല. പോലീസ് ഞങ്ങളെ റോഡുകളിൽ മർദ്ദിക്കുന്നു. അതുകൊണ്ടാണ് രാത്രിയിൽ യെമുന നദി മുറിച്ചുകടക്കുന്നത്. ബിഹാർ വരെ നടക്കുമെന്ന് പതിനാറ് വയസുള്ള രാഹുൽ പറഞ്ഞു. യമുന നഗറിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കാരനാണ് രാഹുൽ.
ഹരിയാനയുമായി അതിർത്തി പങ്കിടുന്ന യു.പിയിലെ സഹരൻപുർ, ഷാംലി, ബാഗ്പത്ത് ജില്ലകളിലേക്കാണ് തൊഴിലാളികൾ നദി കടന്നെത്തുന്നത്. ഈ മേഖലയിൽ യമുനാനദിയാണ് യുപിയുടെയും ഹരിയാനയുടെയും അതിർത്തി. പഞ്ചാബിലെ അംബാലയിൽനിന്ന് സഹരൻപ്പുർവഴി ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്കുള്ള ദേശീയപാതവഴിയാണ് തൊഴിലാളികൾ നടന്നെത്തുന്നത്. ഹരിയാനയിലെ യമുനാനഗറിനെയും സഹരൻപ്പുരിനെയും ബന്ധിപ്പിച്ചുള്ള പാലം കടന്നുവേണം ഇവർക്ക് യുപിയിലേക്ക് പ്രവേശിക്കാൻ. അതിർത്തിയിലെ പരിശോധനയും മറ്റും പൂർത്തീകരിക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കണം. പാസ് ഇല്ലാത്തവർക്ക് മടങ്ങേണ്ടിവരും. ഇതൊഴിവാക്കാനാണ് നീന്തൽ.

 

Latest News