Sorry, you need to enable JavaScript to visit this website.

കേരളം വീണ്ടും പ്രളയ മുനമ്പിൽ

കോവിഡ് ദുരന്ത ഭീഷണി സജീവമായി നിലനിൽക്കുമ്പോൾ തന്നെ കേരളം മറ്റൊരു ഭീഷണിക്കു മുന്നിലാണോ എന്നു സംശയിക്കുന്നവർ നിരവധിയാണ്. സർക്കാറും അത്തരത്തിലുള്ള സൂചനകൾ നൽകിക്കഴിഞ്ഞു. മറ്റൊന്നുമല്ല, മൂന്നാം വർഷവും പ്രളയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുമോ എന്നതു തന്നെയാണത്. 
2018 ൽ പ്രളയം അതിരൂക്ഷമായിരുന്നെങ്കിൽ കഴിഞ്ഞ വർഷം രൂക്ഷത കുറവായിരുന്നു. ഈ വർഷത്തെ കാര്യം പറയാറായിട്ടില്ല. പക്ഷേ കനത്ത മഴക്കുള്ള സാധ്യതകൾ കാലാവസ്ഥാ നിരീക്ഷകർ പറയുന്നുണ്ട്. കൂടാതെ ഡാമുകളിൽ മുൻ വർഷങ്ങളേക്കാൾ കൂടുതൽ വെള്ളമുണ്ട്. ഇത്തവണത്തെ വേനൽ മഴയാകട്ടെ കൂടുതൽ ശക്തമാണ്.


 സംസ്ഥാനത്തിനു കനത്ത ആഘാതമേൽപിച്ചില്ലെങ്കിലും രാജ്യത്തിന്റെ പലയിടത്തും ആഞ്ഞടിച്ച ചുഴലിക്കാറ്റ് നൽകുന്ന സൂചനയും ആശങ്കാജനകമാണ്. ഇതിനെല്ലാം പുറമെ കോവിഡിന്റെ ഭീഷണി എന്നുവരെ നിലനിൽക്കുമെന്ന് പറയാറായിട്ടുമില്ല. രണ്ടു ദുരന്തങ്ങളെയും ഒരേ സമയം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല എന്നുറപ്പ്.
രണ്ടു പ്രളയ സമയത്തും മാതൃകാപരമായ രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നു എന്നതു ശരിയാണ്. പക്ഷേ തുടർന്നു നടക്കേണ്ട പുനർ നിർമാണ പ്രവർത്തനങ്ങളിൽ നാം വളരെ പിറകിലാണ്. പ്രളയത്തിനു കാരണം കനത്ത മഴയാണെന്നതിൽ സംശയമില്ല. അതേക്കുറിച്ച് കുറെ തർക്കങ്ങൾ ഉണ്ടായിരുന്നല്ലോ. എന്നാൽ കനത്ത മഴയൊക്കെ മുമ്പും പെയ്യാറുണ്ട്. പക്ഷേ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാകാറില്ല. പെയ്യുന്ന മഴക്കനുപാതികമായല്ല ഇപ്പോൾ ദുരന്തങ്ങൾ. അതിനേക്കാൾ വളരെ കൂടുതലാണ്. അതിന്റെ കാരണങ്ങൾ പോയ വർഷങ്ങളിൽ ഏറെക്കുറെ ചർച്ച ചെയ്തിരുന്നു. എന്നാൽ ദുരന്തങ്ങൾ കുറയ്ക്കാനുള്ള ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത.


തീർച്ചയായും ആഗോളാടിസ്ഥാനത്തിലുള്ള കാലാവസ്ഥാ വ്യതിയാനം മഴയുടെ താള ംതെറ്റിക്കുന്നുണ്ട്. അപ്പോഴും അത് ഇത്രമാത്രം ശക്തമായ പ്രളയത്തിനു കാരണമാകുന്നതിൽ നമുക്കു വലിയ പങ്കുണ്ട്. പ്രളയ ദുരന്തങ്ങൾ വിശകലനം ചെയ്താൽ മനസ്സിലാകുന്ന പ്രധാന കാരണങ്ങൾ രണ്ടാണ്. ഒന്ന് വെള്ളത്തിനു സ്വഛന്ദമായി ഒഴുകാനോ മണ്ണിലേക്ക് താഴാനോ പറ്റുന്നില്ല. രണ്ടാമത്തേത് ഉരുൾപൊട്ടലും മണ്ണൊലിപ്പുമാണ്. ഇതിൽ രണ്ടിനും പ്രധാന കാരണം വികസനമാണെന്ന ധാരണയിൽ നമ്മൾ നടത്തുന്ന പ്രവർത്തനങ്ങളാണ്. അതിനെതിരെ പരിസ്ഥിതി പ്രവർത്തകർ എത്രയോ കാലമായി മുന്നറിയിപ്പ് നൽകുന്നതാണ്. എന്നാൽ ആ ദിശയിൽ നീങ്ങാൻ സർക്കാറുകളോ ഭൂരിഭാഗം ജനങ്ങളോ തയാറാകുന്നില്ല എന്നു മാത്രം.
മഴവെള്ളത്തിന് ഒഴുകാനുള്ള മാർഗങ്ങളൊക്കെ ഏറെക്കുറെ വളച്ചുകെട്ടുന്നതാണ് നമ്മുടെ വികസനം. കേരളത്തിലെ വൻകിട,  ചെറുകിട നഗരങ്ങളിലൊന്നും വെള്ളത്തിനൊഴുകാൻ സൗകര്യമില്ല. അതാണ് അവിടങ്ങളിലെല്ലാം ജലനിരപ്പുയരുന്നത്. മൂന്നാറിലും നിലമ്പൂരിലും കൽപറ്റയിലുമൊക്കെ നാം ഇപ്പോൾ കണ്ടതതാണ്. ഇനി ഒഴുകുന്ന വെള്ളത്തെ മണ്ണിലേക്ക് ആഗിരണം ചെയ്തിരുന്ന നെൽവയൽ, നീർത്തടങ്ങളുടെ അവസ്ഥ പറയാതിരിക്കുകയണ് ഭേദം. 


നിരവധി പോരാട്ടങ്ങളുടെ ഭാഗമായി നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണത്തിനായി 2008 ൽ എൽ.ഡി.എഫ് സർക്കാർ തന്നെ രൂപംനൽകിയ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമം പോലും ഭേദഗതി ചെയ്തിരിക്കുകയാണ്. കേരള ഡിപ്പാർട്ട്മെന്റ് ഓഫ് എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സിന്റെ കണക്കനുസരിച്ച് 1975-76 കാലഘട്ടത്തിൽ നെൽകൃഷി ചെയ്യുന്ന വയലുകളുടെ അളവ് 8.76 ലക്ഷം ഹെക്ടറായിരുന്നു. 2007-08 കാലഘട്ടത്തിലെത്തിയപ്പോഴേക്കും അത് 2.29 ലക്ഷമായി കുറഞ്ഞു. 2016 - 17 എത്തിയപ്പോഴേക്കും 1,71,398 ഹെക്ടറായി മാറി. കഴിഞ്ഞ 40 വർഷം കൊണ്ട് 80 ശതമാനം നെൽവയൽ ഇല്ലാതായതിന്റെ ഫലം അരിയില്ലാതായി എന്നതു മാത്രമല്ല, വെള്ളത്തെ ആഗിരണം ചെയ്യുന്ന പ്രകൃതിയുടെ വരദാനം തന്നെ ഇല്ലാതായി എന്നതു കൂടിയാണ്. വയൽ നികത്തി നെടുമ്പാശ്ശേരി വിമാനത്താവളം സൃഷ്ടിച്ചതിനാലാണല്ലോ മഴ പെയ്യുമ്പോഴേക്കും പൂട്ടിയിടേണ്ടി വരുന്നത്. കാട് സംരക്ഷിക്കുന്നതു പോലെ സുശക്തമായ നിയമങ്ങളുണ്ടാക്കി സംരക്ഷിക്കേണ്ട പ്രദേശങ്ങളാണ് നെൽവയലുകൾ. മറ്റു നീർത്തടങ്ങളുടെയും ജലാശയങ്ങളുടെയും അവസ്ഥയും വ്യത്യസ്തമല്ല.


മറ്റൊന്ന് ഉരുൾപൊട്ടലാണല്ലോ. പരിസ്ഥിതി ദുർബലമായ മലയോര മേഖലകളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളാണ് ഉരുൾപൊട്ടലിനു കാരണമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അതിനെ നിയന്ത്രിക്കാനായി നിർദേശിക്കപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ഏറ്റവും ശക്തമായി രംഗത്തു വന്നതും കേരളമായിരുന്നല്ലോ. മാറിവന്ന സർക്കാറുകൾ പോലും റിപ്പോർട്ടിനെതിരെ നടന്ന കലാപങ്ങൾക്കൊപ്പമായിരുന്നു.  ഗാഡ്ഗിൽ റിപ്പോർട്ട് മാത്രമല്ല, അതിൽ വെള്ളം ചേർത്ത കസ്തൂരി രംഗൻ റിപ്പോർട്ടും നടപ്പാക്കാതെയാണ് നമ്മൾ പ്രളയ ദുരന്തത്തെ കുറിച്ച് വാചാലരാകുന്നത്.
ഇവ മാത്രമല്ല, വികസനത്തിന്റെ പേരുപറഞ്ഞ് മറ്റനവധി പാരിസ്ഥിതിക നിയമങ്ങളും നാം തിരുത്തിക്കൊണ്ടിരിക്കുകയാണ്. മൈൻ ആന്റ് മിനറൽ ആക്ട്, ഭൂഗർഭ ജലവിനിയോഗ നിയമം, മരം വളർത്തൽ പ്രോത്സാഹന നിയമം, തീരദേശ സംരക്ഷണ നിയമം എന്നിവ ഉദാഹരണം. കൂടാതെ എൽ.ഡി.എഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന പാരിസ്ഥിതിക വാഗ്ദാനങ്ങൾ നടപ്പാക്കാതിരിക്കുകയോ അട്ടിമറിക്കുകയോ ചെയ്യുന്നു. വനം, കണ്ടൽ, പശ്ചിമഘട്ടം, ജല മലിനീകരണം, മണൽ  പാറ ഖനനം എന്നിവയെക്കുറിച്ചും ഏറെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. ഖനനം പൊതു ഉടമസ്ഥതയിലാക്കുമെന്ന വാഗ്ദാനത്തെക്കുറിച്ച് പിന്നീട് മിണ്ടാട്ടമില്ല. നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം, പൊതുവാഹനങ്ങൾക്ക് പ്രോത്സാഹനം, ശബ്ദമലിനീകരണം കുറക്കും എന്നിവയിലൊന്നും കാര്യമായി മുന്നോട്ടു പോയില്ല. 


ഇവയെല്ലാം ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ടതാണെന്നു വാദിക്കാം. എന്നാൽ രണ്ടു വർഷത്തെ ദുരന്തങ്ങൾക്കു ശേഷവും ഹ്രസ്വകാലാധിഷ്ഠിതമായി ചെയ്യേണ്ട കാര്യങ്ങൾ പോലും നാം ചെയ്യുന്നില്ല. സർക്കാർ എത്ര നിഷേധിച്ചാലും 2018 ലെ വെള്ളപ്പൊക്കം അതിരൂക്ഷമാക്കുന്നതിൽ അണക്കെട്ടുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച മറക്കാനാവില്ല. നിരവധി വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടും ഡാമുകൾ തുറക്കാൻ വൈകിയതും പിന്നീട് വേണ്ടത്ര മുന്നറിയിപ്പുകൾ നൽകാതെ തുറന്നതും ദുരന്തം രൂക്ഷമാക്കുകയായിരുന്നു. 
ഇന്നാകട്ടെ,  2018 ലെ മഴക്കാലാരംഭത്തിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെയധികം വെള്ളമാണ് അണക്കെട്ടുകളിലുള്ളത്. എത്രയും വേഗം വെള്ളത്തിന്റെ അളവ് കുറക്കേണ്ടതുണ്ട്. അതുപോലെ   എവിടെയെല്ലാം മലയിടിച്ചിൽ ഉണ്ടാകാം, വെള്ളം കയറാനിടയുള്ള പ്രദേശങ്ങളേതൊക്കെ തുടങ്ങി നിരവധി വസ്തുതകൾ കണ്ടെത്തി പ്രസിദ്ധീകരിക്കേണ്ടതായിട്ടുണ്ട്. സുരക്ഷാനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ഇക്കാര്യങ്ങളിലൊക്കെ മെല്ലപ്പോക്കു നയമാണ് കാണുന്നത്. അതിനാൽ തന്നെ മൂന്നാം വർഷത്തെ പ്രളയ ഭീഷണിയും നൽകുന്ന ആശങ്കകൾ ചെറുതല്ല.

Latest News