Sorry, you need to enable JavaScript to visit this website.

ഭാര്യയെ കൊല്ലാന്‍ പാമ്പ്? ഭര്‍ത്താവിനെ ചോദ്യം ചെയ്യും

കൊല്ലം- അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുവന്നതോടെ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയാണ് (25) പാമ്പു കടിയേറ്റ് ചികിത്സയിലിക്കെ വീണ്ടും പാമ്പു കടിച്ച് മരിച്ചത്.

പാമ്പുപിടിത്തക്കാരുമായി ബന്ധമുള്ള, പാമ്പിനെ കൈയിലെടുത്തു കളിപ്പിക്കുന്ന സൂരജ്, ഭാര്യയെ കൊല്ലാന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണോ എന്നതാണ് സംശയം.

ഉത്രയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും ചോദ്യം ചെയ്യല്‍. സൂരജിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. റൂറല്‍ എസ്.പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഈ മാസം ഏഴിനു രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ പാമ്പു കടിയേറ്റാണു മരണമെന്നു തെളിഞ്ഞു. മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രക്കു പാമ്പു കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സക്കും വിശ്രമത്തിനുമാണു മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ എത്തിയത്.

ഒരു മാസത്തിനിടെ രണ്ടുതവണയാണ് ഉത്രക്കു പാമ്പുകടിയേറ്റത്. അടച്ചുറപ്പുള്ള എ.സി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്രക്ക് പാമ്പുകടിയേറ്റതില്‍ ഭര്‍ത്താവിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു. സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി.

https://www.malayalamnewsdaily.com/sites/default/files/filefield_paths/uthra-death-jpg_710x400xt.jpg

സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി ഭര്‍ത്താവ് സൂരജും റൂറല്‍ എസ്.പിക്കു പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. സൂരജ് പാമ്പുകളെ കൈയിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

അടൂരിലെ ഭര്‍തൃവീട്ടില്‍ സംഭവത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ഇതോടെ ലഭ്യമാകുമെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്.

കുടുംബവീട്ടിലെ കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടെത്തിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് വീട്ടുകാരുടെ സംശയം.

മുറിയില്‍ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. പാമ്പുകടിയേറ്റ ദിവസം ഭര്‍ത്താവ് സൂരജും മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണു മൊഴി നല്‍കിയത്. മകള്‍ക്കു വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ഉത്ര-സൂരജ് ദമ്പതികള്‍ക്ക് ഒരു വയസുള്ള മകനുണ്ട്.

 

Latest News