ഉംപുണ്‍: ബംഗാളിന് കേന്ദ്രത്തിന്റെ 1000 കോടി അടിയന്തിര സഹായം

കൊല്‍ക്കത്ത- ഉംപുണ്‍ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ബംഗാളിന് 1000 കോടി രൂപയുടെ അടിയന്തിര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ദുരന്തബാധിത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിക്കുന്നത്.

ബംഗാള്‍ നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് ഉംപുന്‍ ചുഴലിക്കാറ്റെന്ന് പറഞ്ഞ മമത സംഭവം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബംഗാളിലെത്തിയ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒരുലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണം. മമത ആവശ്യപ്പെട്ടു. തുടര്‍ന്ന് ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിച്ച മോദി ശേഷം നടന്ന അവലോകന യോഗത്തിലാണ് സഹായം പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, ബാബുല്‍ സുപ്രിയോ, ദേബശ്രീ ചൗധരി, പ്രതാപ് സിങ് സാരംഗി എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്.  

80 പേരാണ് ചുഴലിറ്റാറ്റില്‍പെട്ട് ബംഗാളില്‍ ഇതുവരെ മരണപ്പെട്ടത്. ബംഗാളിനൊപ്പം ഒഡീഷയിലും ചുഴലി നാശന്ഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി ഒഡീഷ സന്ദര്‍ശിക്കും. 

Latest News