Sorry, you need to enable JavaScript to visit this website.

മക്കയിലെ  ഇന്ത്യക്കാർക്ക് അടിയന്തര സഹായം  ലഭ്യമാക്കണം -മക്ക ഇന്ത്യൻ അസോസിയേഷൻ

ജിദ്ദ- മക്കയിൽ കൊറോണ വൈറസ് ബാധ മൂലം ദുരിതത്തിലായ ഇന്ത്യക്കാർക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മക്ക ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മക്കയിലെ 21 സന്നദ്ധ സംഘടനകൾ സംയുക്തമായി ഇന്ത്യൻ അംബാസഡർ, കോൺസൽ ജനറൽ,  ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി, എം.പി മാർ എന്നിവർക്കു നിവേദനം നൽകി. ഇന്ത്യയിൽ നിന്നും ഇതിനകം നിരവധി എം.പിമാരും ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ അംബാസഡർക്കും, കോൺസൽ ജനറലിനും കത്തെഴുതിയിട്ടുണ്ട്. 


സൗദി അറേബ്യയിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മക്കയിൽ നിന്നാണെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ നിരവധി ഇന്ത്യക്കാർ മക്കയിലെ വിവിധ ആശുപത്രികളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും ചികിത്സയിലും, വിശ്രമത്തിലുമായുണ്ട്. അതിൽ പലരും മരിച്ചു.  സമയത്തിന് ചികിത്സ കിട്ടാതെയും, 24 മണിക്കൂർ ലോക് ഡൗണിൽ ഭക്ഷണം ലഭിക്കാതെയും, തൊഴിൽ നഷ്ടപ്പെട്ടും, ശമ്പളം ലഭിക്കാതെയും നിരവധി ഇന്ത്യക്കാർ ഇപ്പോഴും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും, മക്കയിലെ വിവിധ സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണവും മറ്റു സഹായങ്ങളുമാണ് ഞങ്ങൾക്കു ഇതുവരെ തുണയായതെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വേണ്ട രീതിയിലുള്ള പരിചരണങ്ങളോ മറ്റു സഹായങ്ങളോ വളരെ പരിമിതമാണ്. സൗദി ഗവൺമെൻറ് വളരെയധികം സേവനങ്ങൾ നൽകുന്നുണ്ടെന്നുള്ളത് വാസ്തവവും ശ്ലാഘനീയവുമാണ്. പക്ഷെ ഹജ് വേളയിൽ മക്കയിൽ ഹാജിമാർക്ക് ഇന്ത്യൻ കോൺസുലേറ്റ് നൽകിവരുന്ന സൗകര്യങ്ങൾ ഇപ്പോഴത്തെ സാഹചര്യങ്ങൾ പരിഗണിച്ചു സജ്ജീകരിക്കണമെന്ന ആവശ്യം മക്കയിലെ  വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും ഉയർന്നിട്ടുണ്ട്. കോവിഡ് വ്യാപനം തടയാൻ ഇന്ത്യൻ കോൺസുലേറ്റിന്റെ ശക്തവും,  ഫലപ്രദവുമായ  ഇടപെടലുകൾ ഉണ്ടാവണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. 


നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ ഇവയാണ്: ക്യാമ്പുകളിലും വീടുകളും കഴിയുന്ന ഇന്ത്യക്കാരായ രോഗികളെ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് ആവശ്യമായ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുക. ഹജുകാലങ്ങളിൽ മക്കയിൽ സജ്ജീകരിക്കുന്ന ഏതാനും കെട്ടിടങ്ങൾ വാടകക്ക് എടുത്തു രോഗബാധിതർക്കുള്ള ക്വാറന്റൈൻ,  ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക. രോഗികളായും രോഗലക്ഷണങ്ങളോടെയും അവരവരുടെ വാസസ്ഥലങ്ങളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും, മരുന്നുകളും എത്തിച്ചു നൽകുക. വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് തിരിക്കാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത എല്ലാ ഇന്ത്യക്കാരെയും ഉടനടി തിരിച്ചയക്കുന്നതിനും, മുൻഗണന നൽകുന്നതിൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുക. ഇതിനായി ജംബോ വിമാനങ്ങൾ പ്രവർത്തന സജ്ജമാക്കുക. 


ജോലി നഷ്ടപ്പെട്ട് യാതൊരു വരുമാനമാർഗ്ഗവും ഇല്ലാതെ താമസ സ്ഥലങ്ങളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകുക.  മക്കയിൽ നിന്നും നാട്ടിൽ പോകാൻ അനുമതി ലഭിക്കുന്നവർക്കും അവരെ വിമാനത്താവളത്തിൽ എത്തിക്കുന്നവർക്കും നിയമാനുസൃതം പോകുന്നതിനുള്ള യാത്ര പെർമിറ്റുകൾ നൽകുക. ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് നിയമപരമായ സഹായ സഹകരണങ്ങൾ നൽകുക, അതിനുവേണ്ടി ഒരു ലൈസൻ ഓഫീസ് അടിയന്തരമായി മക്കയിൽ ആരംഭിക്കുക. 24 മണിക്കൂർ ലോക് ഡൗൺ മൂലം ജിദ്ദയിലേക്ക് യാത്രചെയ്യാൻ കഴിയാത്തതിനാൽ കാലഹരണപ്പെട്ട പാസ്‌പോർട്ടുകൾ പുതുക്കുന്നതിനായി മക്കയിലേക്ക് പ്രത്യേക കോൺസുലർ സന്ദർശനം ഷെഡ്യൂൾ ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. 


കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ മുഹൈമിൻ, ഒ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ്  കുന്നിക്കോട്, പ്രവാസി സാംസ്‌കാരിക വേദി പ്രസിഡന്റ് അഡ്വ. ഫാറൂഖ് മരിക്കാർ, ഐ.എം.സി.സി  പ്രസിഡന്റ് നൗഷാദ് മാരിയാട്, ഇന്ത്യൻ ഫ്രറ്റേണിറ്റി പ്രസിഡന്റ് ഖലീൽ ചെമ്പയിൽ, തനിമ പ്രസിഡന്റ് അബ്ദുൽ ഹകീം ആലപ്പുഴ, ഐ.സി.ഫ് പ്രസിഡന്റ് സയ്യിദ് ബദറുദ്ധീൻ ബുഖാരി, മക്ക ഹജ് വെൽഫെയർ പ്രതിനിധി ടി.പി അഹമ്മദ് കുട്ടി, എസ്.ഐ.സി പ്രസിഡന്റ് സൈനുദ്ധീൻ അൻവരി, ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അബ്ദുല്ല കോയ, ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുഹമ്മദ് അലി കാരക്കുന്ന്, അജ്‌വ പ്രസിഡന്റ് നസീർ ഫൈസി, ഫോക്കസ് പ്രസിഡന്റ് ജാബിർ മെഹ്ബൂബ്, കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി മലയാളീസ് പ്രസിഡന്റ് യഹ്‌യ അസഫലി, മക്ക ദഅവ സെന്റർ പ്രസിഡന്റ് അൻവർ സിദ്ധീഖ് അത്തിമണ്ണിൽ, ആശ്രയ തീരം പ്രസിഡന്റ് ഹുസൈൻ കല്ലറ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസുൽ ഇസ്ലാം, കർണാടക കൾച്ചറൽ ഫൗണ്ടേഷൻ പ്രസിഡന്റ് ഫാറൂഖ് അനീഫി, മൽനാട് ഗൾഫ് അസോസിയേഷൻ പ്രസിഡന്റ് അമീർ മുഷ്താഖ് അഹ്മദ്, രിസാല സ്റ്റഡി സർക്കിൾ പ്രസിഡന്റ് ശിഹാബ് കുറുകത്താണി, ഹിദായ ഫൗണ്ടേഷൻ പ്രസിഡന്റ് ജാവേദ് മിയാൻദാദ്, ശമീൽ ചേന്ദമംഗല്ലൂർ എന്നിവരാണ് നിവേദനത്തിൽ ഒപ്പുവെച്ചിട്ടുള്ളത്. 

 

Latest News