Sorry, you need to enable JavaScript to visit this website.

ബൈഷിൽ ക്വാറന്റൈനിലായിരുന്ന ഇടുക്കി സ്വദേശി മരിച്ചു

ജിസാൻ- സൗദി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം കമ്പനി ക്യാമ്പിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന ഇടുക്കി സ്വദേശി ബൈഷിൽ മരിച്ചു. ഇടുക്കി താന്നിമൂട് കല്ല മണ്ണിൽപുരയിടത്തിൽ ഗോവിന്ദന്റെയും ഭവാനിയുടെയും മകൻ സാബുകുമാറാണ്( 52) മരിച്ചത്. എൻ.എസ്.എച്ചിന്റെ ബൈഷിലെ ജിസാൻ എക്കണോമിക് സിറ്റി പ്രോജക്ടിൽ ഫോർമാനായിരുന്നു. ഇന്നലെ രാവിലെ താമസസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ്മരിച്ച നിലയിൽ കണ്ടെത്തിയത്.  പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും റെഡ്‌ക്രെസന്റ് സന്നദ്ധ സേവകരും ക്യാമ്പിലെത്തി മൃതദേഹം ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇദ്ദേഹം താമസിച്ചിരുന്ന ക്യാമ്പിൽ കഴിഞ്ഞയാഴ്ച സൗദി ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകരം സാബുകുമാർ അടമുള്ളവർ ക്യാമ്പിൽ തന്നെ പ്രത്യേക മുറിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രക്തസമ്മർദ്ദവും പ്രമേഹരോഗവും മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്ന സാബു കുമാർ ചെറിയ തോതിൽ പനി അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ക്യാമ്പിലെ ഡോക്ടറുടെ വൈദ്യസഹായം തേടിയിരുന്നു.സാബുകുമാറിന്റെയും ക്വാറന്റൈനിൽ കഴിയുന്ന മറ്റുള്ളവരുടെയും കോവിഡ് പരിശോധന ഇതുവരെയും നടത്തിയിട്ടില്ല. സാബുകുമാറിന്റെ മൃതദേഹപരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ. മരണവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുന്നതിനായി കമ്പനി അധകൃതരും ബൈഷിലെ സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.

കഴിഞ്ഞ പന്ത്രണ്ട് വർഷമായി എൻ.എസ്.എച്ചിൽ ജോലിചെയ്യുന്ന സാബുകുമാർ മൂന്നുവർഷം മുമ്പാണ് ബൈഷ് പ്രോജക്ടിൽ ജോലിക്കെത്തിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. വൽസലയാണ് ഭാര്യ. മക്കൾ നാട്ടിൽ പ്ലസ്ടുവിനും പത്താം ക്ലാസിലും പഠിക്കുന്നു.

 

 

Latest News