17 പേരെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ച സംതൃപ്തിയിൽ അവർ ഇനി നിരീക്ഷണത്തിലേക്ക് 

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കോറോണ സെന്റർ

കണ്ണൂർ - മുന്നിലെത്തുന്ന ഓരോ രോഗിയും എത്രയും പെട്ടെന്ന് സുഖപ്പെടണം എന്ന പ്രാർഥനയോടെ ജോലിയിൽ കർമനിരതരാകുമ്പോൾ പി.പി.ഇ കിറ്റിനുള്ളിലെ ചൂടൊന്നും ഒരു പ്രശ്‌നമല്ലായിരുന്നെങ്കിലും ഇനി കുറച്ച് കാലത്തേക്ക് ഈ കിറ്റിനോട് വിട പറയാം അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ നാലാമത്തെ മെഡിക്കൽ സംഘത്തിന്. 17 പേരെ കോവിഡിൽ നിന്നും രോഗ മുക്തരാക്കിയതിന്റെ പൂർണ സംതൃപ്തിയോടെയാണ് രണ്ടാഴ്ചക്കാലത്തെ ജോലിക്ക് ശേഷം സംഘം 14 ദിവസത്തെ നിരീക്ഷണത്തിലേക്ക് പോകുന്നത്. 
8 ഡോക്ടർമാർ, 4 ഹെഡ്‌നഴ്‌സ്, 18 സ്റ്റാഫ് നഴ്‌സ്, 12 നഴ്‌സിംഗ് അസിസ്റ്റന്റ്, 1 എച്ച് എ ഗ്രേഡ് 1, 16 എച്ച് എ ഗ്രേഡ് 2, 2 ജെ എച്ച് ഐ, 1 ഫാർമസിസ്റ്റ്, 1 ലാബ് ടെക്‌നിഷ്യൻ, 1 റേഡിയോഗ്രഫർ എന്നിങ്ങനെ 64 പേരാണ്  സംഘത്തിലുള്ളത്. 


കുടുംബത്തെയും കുട്ടികളെയും കാണാതെ കോവിഡ് എന്ന മഹാമാരിയോട് നേരിട്ട്  പൊരുതുമ്പോൾ രോഗികളിൽ നിന്നും രോഗമുക്തരായവരിൽ നിന്നും ലഭിക്കുന്ന ചെറു പുഞ്ചിരിയാണ് ഇവരുടെ ധൈര്യം. സർക്കാർ സർവീസിൽ അല്ലാതിരുന്നിട്ടും ഒരു രൂപ പോലും പ്രതിഫലമില്ലാതെ സേവനം മാത്രം ലക്ഷ്യമിട്ട് കോവിഡിനെതിരെ പോരാടാനൊരുങ്ങിയ ശ്രുതിയും സംഘത്തിലുണ്ടായിരുന്നു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ മൂന്ന് പേരാണ് വളണ്ടിയർ ആയി വ്യത്യസ്ത സംഘങ്ങളിൽ ഇതുവരെ ജോലി ചെയ്തത്. നാലാമത്തെ സംഘത്തിന്റെ കാലയളവിലാണ് ആദ്യഘട്ട പോസിറ്റീവ് കേസുകളിലെ അവസാന രോഗിയും ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തു  നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് നിലവിൽ ചികിത്സയിലുള്ളത്. ആശുപത്രിയിലെ അഞ്ചാമത്തെ മെഡിക്കൽ സംഘം ഇന്ന് ജോലിയിൽ പ്രവേശിച്ചു. വിദേശത്ത് നിന്നും ഇതര  സംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ ജില്ലയിൽ എത്തുന്നതിനാൽ വലിയ വെല്ലുവിളിയാകും പുതിയ സംഘം നേരിടേണ്ടി വരികയെന്ന് നോഡൽ ഓഫീസർ ഡോ. അജിത് കുമാർ പറയുന്നു. 64 പേരാണ് പുതിയ സംഘത്തിലുമുള്ളത്.



 

Latest News