റിയാദ്- പനിബാധിച്ച് ആശുപത്രിയിലേക്കെന്നും പറഞ്ഞ് കാണാമറയത്തേക്ക് അകന്നുപോയ പ്രിയതമന്റെ ഖബറിടം കണ്ടപാടെ ഖമറുന്നീസക്ക് വിതുമ്പലടക്കാനായില്ല. അരികിലുണ്ടായിട്ടും കോവിഡ് ബാധിച്ച് മരിച്ചതിനാൽ അവസാനമായി ഒരു നോക്കു കാണാനോ അന്ത്യചുംബനം നൽകാനോ ഭാഗ്യം ലഭിക്കാതെ പിരിഞ്ഞുപോയ ഭർത്താവിന്റെ ഖബറിന് സമീപം തേങ്ങിതേങ്ങിക്കരഞ്ഞ് പ്രാർഥിച്ച് ഒരു മണിക്കൂറോളം അവർ ഇരുന്നു. അവസാനം സലാം പറഞ്ഞ് തിരിച്ചുവാഹനത്തിൽ കയറിയെങ്കിലും തിരിഞ്ഞും മറിഞ്ഞും ആ ഖബറിടവും ഖബർസ്ഥാനും നോക്കി കണ്ണീർ പൊഴിച്ചു. ഭർത്താവിനോട് യാത്ര പറഞ്ഞ് തിരിച്ച് റൂമിലെത്തിയിട്ടും അവരുടെ കണ്ണുനീരിന് ശമനമുണ്ടായിരുന്നില്ല. ഒടുവിൽ രണ്ടുമാസത്തെ ശോകമൂകമായ റിയാദ് വാസത്തിന് വിരാമമിട്ട് ഖമറുന്നിസ എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് തിരിച്ചു.
സൗദി വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
റിയാദിലെ മഖ്ബറതുശ്ശിമാലിൽ 43 ാം നിരയിൽ 23 ാമത്തെ ഖബറാണ് സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ആദ്യമലയാളി കൂടിയായ മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാന്റെത്. റിയാദിൽ ഡ്രൈവറായിരുന്ന സഫ്‌വാന്റ അടുത്തേക്ക് മാർച്ച് എട്ടിനാണ് ഖമറുന്നിസ സന്ദർശക വിസയിലെത്തിയത്. രണ്ടാഴ്ചക്ക് ശേഷം സഫ് വാന് കോവിഡ് സ്ഥിരീകരിക്കുകയും റിയാദ് സൗദി ജർമൻ ആശുപത്രിയിൽ മരിക്കുകയുമായിരുന്നു. ഖമറുന്നീസക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് ഭേദമായി. ഭർത്താവ് മരിച്ചുവെന്ന് പറഞ്ഞ് കേട്ടതിനപ്പുറം മയ്യിത്ത് ആരും കാണാത്തതിനാൽ അത് വിശ്വസിക്കാൻ ഖമറുന്നീസക്ക് സാധിച്ചിരുന്നില്ല. അങ്ങനെയാണ് പ്രിയതമന്റെ ഖബർ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതും സാമൂഹിക പ്രവർത്തകനും നാട്ടുകാരനുമായ മുനീർ മക്കാനിയുടെയും കുടുംബത്തോടുമൊപ്പം മഖ്ബറതുശ്ശിമാലിൽ എത്തിയതും. മുനീർ മക്കാനിയുടെ കുടുംബത്തോടൊപ്പമായിരുന്നു സഫ്‌വാന്റെ മരണ ശേഷം ഇവർ താമസിച്ചിരുന്നത്.
റിയാദ് കെ.എം.സി.സി പ്രസിഡന്റ് സി.പി മുസ്തഫ ചെമ്മാട്, അഷ്‌റഫ് വേങ്ങാട്ട്, സിദ്ദീഖ് തുവ്വൂർ, സിദ്ദീഖ് കല്ലുപറമ്പൻ എന്നിവരാണ് ഇവർക്ക് നാട്ടിലേക്ക് പോകാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത്.