വിദ്വേഷ പ്രചാരണം: സൗദിയില്‍ ജോലി നഷ്ടമായ അധ്യാപകന്‍ ഇന്ത്യക്കാരന്‍

ജിസാന്‍ - മതനിന്ദാ കേസില്‍ ജിസാന്‍ യൂനിവേഴ്‌സിറ്റി പുറത്താക്കിയ പ്രൊഫസര്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി ജിസാന്‍ യൂനിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ഠിച്ചുവരുന്ന നീരജ് എന്ന പ്രൊഫസര്‍ക്കാണ് ജോലി നഷ്ടമായത്. പിരിച്ചുവിടപ്പെട്ട പ്രൊഫസറുടെ പേരുവിവരങ്ങള്‍ ജിസാന്‍ യൂനിവേഴ്‌സിറ്റി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങളാണ് ഇദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നത്.  ഇസ്‌ലാം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മതമാണെന്നും രോഗം പരത്തുന്ന മതമാണെന്നും കുറ്റപ്പെടുത്തുന്ന സന്ദേശങ്ങളാണ് സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും പറ്റി ജോലി ചെയ്തിരുന്ന വിദേശ പ്രൊഫസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ജിസാന്‍ യൂനിവേഴ്‌സിറ്റില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി പത്തു വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.  സൗദി അറേബ്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കും ഭരണാധികാരികളുടെ നയങ്ങള്‍ക്കും വിരുദ്ധമായ തീവ്രവാദ, മാര്‍ഗഭ്രംശ ആശയങ്ങള്‍ ഒരുനിലക്കും വെച്ചുപൊറുപ്പിക്കില്ലെന്ന് ജിസാന്‍ യൂനിവേഴ്‌സിറ്റി വ്യക്തമാക്കി.
വിദ്യാര്‍ഥികളോട് ഏറെ പരുഷമായും മോശമായും പെരുമാറിയിരുന്ന ഇദ്ദേഹം മതിയായ മാര്‍ക്ക് നല്‍കാതെ കുട്ടികളെ പീഡിപ്പിച്ചിരുന്നതായും ബന്ധപ്പെട്ടവര്‍ പറയുന്നു.

 

Latest News