ഉദ്ധവ് താക്കറെ നിയമസഭാംഗമായി  സത്യപ്രതിജ്ഞ ചെയ്തു

മുംബൈ-മുഖ്യമന്ത്രി  ഉദ്ധവ് താക്കറെ നിയമസഭാംഗമായി  സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് എതിരില്ലാതെയാണ്  ഉദ്ധവ് താക്കറെയടക്കം 9 പേര്‍ തെരഞ്ഞെടുക്കപ്പെട്ടത്.നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം അവസാനിച്ചതോടെ മല്‍സര രംഗത്ത് ഒമ്പതു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.  മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേയ്ക്കുള്ള ആകെ  ഒഴിവുകള്‍ 9 ആയിരുന്നു.  ഇതേതുടര്‍ന്ന് വരണാധികാരി ഒമ്പതു പേരെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.ഉദ്ധവിനെക്കൂടാതെ ശിവസേനയുടെ നീലം ഗോര്‍ഹെ, എന്‍.സി.പിയുടെ ശശികാന്ത് ഷിന്‍ഡെ, അമോല്‍ മിത്കരി, കോണ്‍ഗ്രസിന്റെ രാജേഷ് റാത്തോഡ്, ബി.ജെ.പിയിലെ ഗോപിചന്ദ് പദാല്‍ഖര്‍, പ്രവീണ്‍ ദാത്‌കെ, രാജ്‌നീത് സിങ് മൊഹിതെ പാട്ടീല്‍, അജിത് ഗോപ്ചന്ദെ, രമേശ് കരാദ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍.
ബിജെപിയുടെ സന്ദീപ് ലേലെ, അജിത്ത് ഗോപ്ചഡേ, എന്‍സിപിയുടെ കിരണ്‍ പവാസ്‌കര്‍, ശിവരാജിറാവോ ഗാര്‍ജേ എന്നിവര്‍ തിങ്കളാഴ്ച  നാമനിര്‍ദേശപത്രിക പിന്‍വലിച്ചിരുന്നു.  ഒപ്പം സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷെഹ്ബാസ് റാത്തോഡിന്റെ  പത്രിക അസാധുവായതിനെ തുടര്‍ന്ന് തള്ളിയിരുന്നു. ഇതോടെ  മത്സര രംഗത്ത് പേര്‍ അവശേഷിച്ചു. തുടര്‍ന്ന് 9 പേരും തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. താക്കറെ കുടുംബത്തില്‍ നിന്ന് ഇതാദ്യമായാണ്  ഒരു വ്യക്തി മഹാരാഷ്ട്രയുടെ അമരത്ത് എത്തുന്നത്. എന്നാല്‍, ഉദ്ധവ് താക്കറെ നിയമസഭയിലോ, കൗണ്‍സലിലോ അംഗമല്ല. അതിനാല്‍  അധികാരമേറ്റ് 6 മാസത്തിനകം സഭയില്‍ അംഗമാകേണ്ടത് അനിവാര്യമാണ്. അതനുസരിച്ച് മെയ് 27നകം സഭയില്‍ അംഗമായില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗമാകാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അദ്ദേഹത്തിന് നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വന്നത്.  


 

Latest News