കൊണ്ടോട്ടി-കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണ് കൂട്ടാലുങ്ങൽ, അയനിക്കാട്, പൂക്കുത്ത് ഭാഗങ്ങളിൽ കനത്ത നാശം. ശക്തമായ മഴയിൽ മൂന്നിടങ്ങളിലായി 200 മീറ്ററോളം നീളത്തിൽ മതിൽ തകർന്നാണ് വീടുകൾക്കും കിണറുകൾക്കുമെല്ലാം നാശനഷ്ടമുണ്ടായത്.കിണറുകളിൽ മലിന ജലം ഒഴുകിയെത്തിയതായി നാട്ടുകാർ പറഞ്ഞു. പൂക്കുത്തിൽ മതിൽ വീണ് തൊട്ടിയിൽ സിദ്ദീഖിന്റെ വീടിന്റെ ചുമരുകളും കുളിമുറി, കക്കൂസ് എന്നിവയും തകർന്നു. വീട്ടിൽ നിന്ന് കുടുംബം താമസം മാറിയിരിക്കുകയാണ്. മൂത്തോടൻ ചക്കിക്കുട്ടിയുടെ വീടിന് മുകളിലേക്ക് മതിൽ നിലംപൊത്തുമെന്ന അവസ്ഥയിലാണ്. തൊട്ടിയിൽ മാനുവിന്റെ വീടിനും മതിൽ വീണ് നാശനഷ്ടങ്ങളുണ്ടായി.
പൂക്കുത്ത് പൊൻപാറ കുടുംബ ക്ഷേത്രത്തിന്റെ സമീപം മതിൽ തകർന്നത് വെള്ളക്കെട്ടിനിടയാക്കി. 50 മീറ്ററോളം നീളത്തിൽ ഇവിടെ മതിൽ തകർന്നിട്ടുണ്ട്. പരിയാരം നീലകണ്ഠൻ, കണ്ണൻകുട്ടി എന്നിവരുടെ കിണറുകളിൽ മലിനജലമൊഴുകി ഉപയോഗശൂന്യമായി. വിമാനത്താവള വളപ്പിൽ നിന്നുള്ള വെള്ളം കുത്തിയൊഴുകി അയനിക്കാട് ഭാഗത്ത് നിരവധി കിണറുകളിൽ മലിനജലമെത്തി. മേഖലയിൽ കൃഷിയും നശിച്ചിട്ടുണ്ട്. സ്ഥലം വില്ലേജ് ഓഫീസ് അധികൃതരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന അബ്ദുൽ ലത്തീഫിന്റെയും നേതൃത്വത്തിലുളള സംഘവും സന്ദർശിച്ചു.
രണ്ടു വർഷം മുമ്പ് ഇതേ ഭാഗത്ത് മഴയിൽ മതിൽ ഇടിഞ്ഞ് നാശനഷ്ടമുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. വിമാനത്താവളത്തിലെ വെളളം ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയാകുന്നത് ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നാശനഷ്ടമുണ്ടായ പ്രദേശം ഇന്ന് സ്ഥലം എം.പി പി.കെ. കുഞ്ഞാലിക്കുട്ടി, ടി.വി.ഇബ്രാഹീം തുടങ്ങിയവർ സന്ദർശിക്കും. പ്രദേശവാസികളുമായും എയർപോർട്ട് അഥോറിറ്റി ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണും. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ജനപ്രതിനിധികൾ പ്രദേശത്തെത്തുക. പ്രശ്‌നത്തിന് മതിയായ പരിഹാരം കാണുമെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.