ട്വിറ്ററില്‍ വിദ്വേഷ പ്രചാരണം; സൗദിയില്‍ വിദേശ പ്രൊഫസര്‍ക്ക് ജോലി നഷ്ടമായി

ജിസാന്‍ - മതനിന്ദാ കേസില്‍ ജിസാന്‍ യൂനിവേഴ്‌സിറ്റിയിലെ വിദേശ പ്രൊഫസറെ പിരിച്ചുവിട്ടതായി സര്‍വകലാശാല അറിയിച്ചു. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രൊഫസറെയാണ് പിരിച്ചുവിട്ടത്.

ഇസ്‌ലാം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മതമാണെന്നും രോഗം പരത്തുന്ന മതമാണെന്നും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സന്ദേശങ്ങളാണ് സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും പറ്റി ജോലി ചെയ്തിരുന്ന വിദേശ പ്രൊഫസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇത് ശ്രദ്ധയില്‍ പെട്ടയുടന്‍ സംഭവത്തില്‍ അന്വേഷണം നടത്തി ഇയാളെ പിരിച്ചുവിടുകയായിരുന്നു. ജിസാന്‍ യൂനിവേഴ്‌സിറ്റില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി പത്തു വര്‍ഷമായി സേവനമനുഷ്ഠിച്ചുവരുന്ന വിദേശിയാണ് ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചത്.

സൗദി അറേബ്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കും ഭരണാധികാരികളുടെ നയങ്ങള്‍ക്കും വിരുദ്ധമായ തീവ്രവാദ, മാര്‍ഗഭ്രംശ ആശയങ്ങള്‍ ഒരുനിലക്കും വെച്ചുപൊറുപ്പിക്കില്ലെന്ന് ജിസാന്‍ യൂനിവേഴ്‌സിറ്റി വ്യക്തമാക്കി.

 

Latest News