ജനീവ- കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ രംഗത്ത്. ഇന്ന് ആരംഭിക്കാനിരിക്കുന്ന 73-ാം ലോക ആരോഗ്യ അസംബ്ലിയിൽ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കും. കോവിഡ് പ്രതിസന്ധിയെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണവും, കൂടാതെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നടപടികളെക്കുറിച്ചും കോവിഡ് കാലത്തെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചു അന്വേഷണം വേണമെന്നു പ്രമേയത്തിൽ പറയുന്നു. ഓസ്‌ട്രേലിയയും യൂറോപ്യൻ യൂണിയനും പ്രമേയത്തെ പിന്തുണച്ചു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. പ്രമേയത്തിൽ കോവിഡ് ആദ്യ പൊട്ടിപുറപ്പെട്ടെന്നു കരുതുന്ന ചൈനയെക്കുറിച്ചു വുഹാനെക്കുറിച്ചോ പരാമർശമില്ല. ജപ്പാൻ, യുകെ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, ബ്രസീൽ, കാനഡ തുടങ്ങിയവയാണ് പ്രമേയത്തെ അനുകൂലിച്ച മറ്റു രാജ്യങ്ങൾ.