കണ്ണൂർ വിമാന താവളത്തിലെത്തിയ രണ്ടുപേർക്ക് കോവിഡ്

കണ്ണൂർ- രാജ്യാന്തര വിമാനത്തിൽ ദുബായിൽനിന്നെത്തിയ രണ്ടു പേർക്ക് കോവിഡ് ലക്ഷണം. ഇതേതുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം വിമാനതാവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബൈക്ക് അപകടത്തെ തുടർന്ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന 27-കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. വിമാനതാവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് വിഭാഗം ജീവനക്കാരനായിരുന്നു. പുതുച്ചേരിയിൽനിന്ന് മട്ടന്നൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥീരീകരിച്ചത്.

രാത്രി ഒന്‍പത് മണിയോടെ ഇറങ്ങിയ എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ നാല് കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 181 യാത്രക്കാരാണുണ്ടായിരുന്നത്. ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളിലാണ് യാത്രയാക്കിയത്. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സുകള്‍ സജ്ജമാക്കിയിരുന്നു.
കണ്ണൂര്‍ സ്വദേശികളെ അഞ്ച് ബസ്സുകളിലും കാസര്‍ക്കോട് സ്വദേശികളെ രണ്ട് ബസ്സുകളിലും കോഴിക്കോട്, മാഹി സ്വദേശികളെ ഒരു ബസ്സിലുമായാണ് യാത്ര അയച്ചത്.

ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്‌സികളിലുമായി വീടുകളിലേക്ക് വിട്ടു.

സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. ഇവിടെ വെച്ച് ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തി. യാത്രക്കാരുടെ ക്വാറന്റൈന്‍ ഉറപ്പുവരുത്തുന്നതിനായുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് 10 ഡാറ്റ എന്‍ട്രി കൗണ്ടറുകളും ഇവിടെ ഒരുക്കിയിരുന്നു.

Latest News