ട്രംപ് പറഞ്ഞുപറ്റിച്ചോ.... വെന്റിലേറ്ററിന് കാശ് കൊടുക്കണം

വാഷിംഗ്ടണ്‍- ഉറ്റസുഹൃത്തായ ഇന്ത്യക്ക് കോവിഡ് പ്രതിരോധ രംഗത്ത് സഹായമായി 200 മൊബൈല്‍ വെന്റിലേറ്ററുകള്‍ ഉടന്‍ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചതിനെ ഇന്ത്യ, വിശേഷിച്ച് പ്രധനമന്ത്രി വളരെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. തന്റെ സുഹൃത്തിനെ വാനോളം പുകഴ്ത്തി മോഡി ട്വീറ്റിടുകയും ചെയ്തു.
എന്നാല്‍ ഇതൊരു കച്ചവടമാണെന്നും വെന്റിലേറ്ററുകള്‍ സൗജന്യമല്ലെന്നുമാണ് വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഓരോ വെന്റിലേറ്ററിനും 10 ലക്ഷം രൂപ വീതം നല്‍കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഈ മാസം അവസാനത്തോടെ ഇവ രാജ്യത്തെത്തുമെന്നാണ് കരുതുന്നത്. ഓണത്തിനിടയില്‍ പുട്ടുകച്ചവടമെന്നതുപോലെ, കൊറോണക്കാലത്ത് സഹായമെന്ന പേരില്‍ മെഡിക്കല്‍ കമ്പനികള്‍ക്ക് കച്ചവടമൊപ്പിച്ചുകൊടുക്കുകയാണ് ട്രംപ് എന്നതാണ് വാസ്തവം.
200 വെന്റിലേറ്ററുകള്‍ക്കായി രണ്ടു കോടിയാണ് ഇന്ത്യ നല്‍കേണ്ടത്. കടത്തുകൂലി വേറെയും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വളരെയടുത്ത ബന്ധത്തിന്റെ നിദര്‍ശനമായാണ് ഈ സഹായത്തെ ട്രംപ് വിശദീകരിച്ചത്. ഹൈഡ്രോക്ലോറോക്വിന്‍ ഗുളികകള്‍ എത്തിച്ചുകൊടുത്തതിന്റെ നന്ദിപ്രകടനമായും പലരും വ്യാഖ്യാനിച്ചു.

 

Latest News