ട്രെയിനുകള്‍ റദ്ദാക്കി; ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ചു 

അഹമ്മദാബാദ്- ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളി പ്രതിസന്ധി രൂക്ഷമാകുന്നു. ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതോടെ ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിക്കുകയും വാഹനങ്ങള്‍  തകര്‍ക്കുകയും ചെയ്തു. രാജ്‌കോട്ടിലെ ഷാപ്പര്‍ വ്യവസായ മേഖലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
സംഭവത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്‌കോട്ട് എസ്പി ബല്‍റാം മീണ അറിയിച്ചു. അതേസമയം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അതിര്‍ത്തിയിലും സംഘര്‍ഷമുണ്ടായി. കുടിയേറ്റ തൊഴിലാളികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഉത്തര്‍പ്രദേശിലേക്ക് കടന്നു. പിന്നീട് പോലീസ് ലാത്തി ചാര്‍ജ് നടത്തി ബാരിക്കേഡ് പുനഃസ്ഥാപിച്ചു.
കാല്‍നടയായി കുടിയേറ്റ തൊഴിലാളികള്‍ വരരുതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുപി അതിര്‍ത്തികളിലും വന്‍ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.
 

Latest News