ന്യൂദല്‍ഹി- സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയർത്തി കേന്ദ്രസർക്കാർ. കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ആത്മനിർഭർ ഭാരത്’ പാക്കേജിന്റെ അഞ്ചാഘട്ടം വിവരിക്കുന്നതിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കടം എടുക്കാമെന്ന് വ്യക്തമാക്കിയത്. നേരത്തേ ജിഡിപിയുടെ മൂന്ന് ശതമാനം വരെ കടമെടുക്കാനേ സംസ്ഥാനങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് അഞ്ച് ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്.
കോവിഡിന് മുമ്പുതന്നെ പ്രളയാനന്തര പ്രതിസന്ധി മറികടക്കാന്‍ കേരളം നേരത്തേതന്നെ ഉന്നയിച്ച ആവശ്യമാണ് ഇപ്പോള്‍ ധനമന്ത്രി അംഗീകരിച്ചിരിക്കുന്നത്.
കടമെടുക്കുന്നതിന് മാർഗനിർദേശങ്ങളും കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. 3 മുതൽ 3.5 വരെ വായ്പ എടുക്കുന്നതിന് ഉപാധികളില്ല. 3.5 മുതൽ 4.5 വരെ ഉപാധികളോടെ വായ്പ എടുക്കാം. വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രം അവസാനഗഡു വായ്പയായ 0.5 ശതമാനം അനുവദിക്കും. പുതിയ തീരുമാനത്തോടെ കേരളത്തിന് 18,000 കോടി രൂപ വരെ വായ്പ എടുക്കാനാകും.
അതേസമയം, 2020–21 കാലത്തേക്കു മാത്രമേ പുതുക്കിയ കടമെടുപ്പ് പരിധിക്ക് പ്രാബല്യമുള്ളൂ