കോഴിക്കോട് - കോഴിക്കോട് ജില്ലയിൽ ഇന്നലെ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ അറിയിച്ചു.
കുവൈത്തിൽ നിന്നെത്തിയ ഓമശ്ശേരി (51 വയസ്സ്), പേരാമ്പ്ര (55) സ്വദേശികൾ, ചെന്നൈയിൽ നിന്ന് വന്ന നരിപ്പറ്റ സ്വദേശി (43) എന്നിവർക്കാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്.
ആദ്യത്തെ രണ്ടു പേരും മെയ് 13 ന് കുവൈത്തിൽ നിന്ന് കരിപ്പൂരിൽ എത്തി/വരാണ്. വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തിൽ ഓമശ്ശേരിയിൽ എത്തിച്ച് അവിടെ കോവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലായിരുന്നു. ഓമശ്ശേരി സ്വദേശിക്ക് (51) 14 ാം തീയതിയും പേരാമ്പ്ര സ്വദേശിക്ക് (55) 15 ാം തീയതിയും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി നരിപ്പറ്റ സ്വദേശി (43) മെയ് 9 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 10 ന് രാവിലെ വാളയാറിൽ എത്തുകയും പാസില്ലാത്തതിനാൽ അവിടെ വൈകുന്നേരം വരെ തങ്ങുകയും ചെയ്തു. തുടർന്ന് പോലീസ് സജ്ജമാക്കിയ വാഹനത്തൽ പുറപ്പെട്ട് മെയ് 11 ന് രാവിലെ 10.30 ന് നരിപ്പറ്റയിലെത്തി വീട്ടിൽ നീരീക്ഷണത്തിലായിരുന്നു. 13 ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31 ആയി. ഇവരിൽ 24 പേർക്ക് രോഗമുക്തരായി ആശുപത്രി വിട്ടു. നിലവിൽ ഏഴ് കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസർകോട് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ളത്.
ഇന്നലെ 52 സ്രവ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ആകെ 2754 സ്രവ സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 2648 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2609 എണ്ണം നെഗറ്റീവ് ആണ്. പരിശോധനക്കയച്ച സാമ്പിളുകളിൽ 206 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.