വുഹാന്‍- കോവിഡ് രണ്ടാം തരംഗമുണ്ടാകുമെന്ന ഭീതിയെ തുടര്‍ന്ന് രോഗം പുറപ്പെട്ട ചൈനയിലെ വുഹാനില്‍ അതീവ ജാഗത്ര. വുഹാനില്‍ ഇതിനകം 30 ലക്ഷം വൈറസ് പരിശോധന പൂര്‍ത്തിയാക്കിയ അധികൃതര്‍ ബാക്കിയുള്ള മുഴുവന്‍ ജനങ്ങളേയും പരിശോധിക്കാനൊരുങ്ങുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയായി വുഹാനില്‍ ഓരോ ദിവസവും ഒരു ഡസനിലേറെ ലക്ഷണങ്ങളില്ലാത്ത കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനു മുമ്പ് ടെസ്റ്റ് നടത്താത്തവര്‍ക്കും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച പാര്‍പ്പിട കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് ഇനി പരിശോധനയില്‍ മുന്‍ഗണന നല്‍കുകയെന്ന് വുഹാന്‍ സര്‍ക്കാര്‍ യോഗത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. പ്രായമായവര്‍ താമസിക്കുന്ന കേന്ദ്രങ്ങളിലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളിലും വേഗത്തില്‍ കോവിഡ് പരിശോധന പൂര്‍ത്തിയാക്കും.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും തുറന്ന് സാധാരണനിലയിലേക്ക് വരുന്നതിനിടെയാണ് വുഹാനില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതി ഉയര്‍ന്നിരിക്കുന്നത്. ഏപ്രില്‍ 18ന് ലോക് ഡൗണ്‍ പിന്‍വലിച്ച ശേഷം ഇതാദ്യമായി കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കയാണ്. ഒരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കാത്തവരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
വുഹാന്‍ പട്ടണത്തില്‍ പരിശോധന നടത്തി ലക്ഷണങ്ങളില്ലാത്ത ഓരോ കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്യുമെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പറയുന്നുണ്ടെങ്കിലും ഈ പ്രക്രിയക്കുള്ള സമയം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അടുത്ത പത്ത് ദിവസത്തിനികം 1.1 കോടി പേര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്ന് ഈ മാസം 11 ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വുഹാനിലെ താമസക്കാര്‍ പരിശോധനക്കായി ക്ഷമയോടെ ദീര്‍ഘനേരം കാത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു.