Sorry, you need to enable JavaScript to visit this website.

ഈരാറ്റുപേട്ട നഗരസഭാധ്യക്ഷൻ വി.എം.സിറാജ് സ്ഥാനമൊഴിയുന്നു

വി.എം.സിറാജ് 

കോട്ടയം- കോവിഡിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പദ മാറ്റത്തിനായുള്ള തർക്കം യു.ഡി.എഫിൽ തുടരവേ ഈരാറ്റുപേട്ട നഗരസഭയിൽ അധ്യക്ഷൻ മാറുന്നു. മുസ്‌ലിം ലീഗിലെ വി.എം.സിറാജ് സ്ഥാനമൊഴിയുന്നത് യു.ഡി.എഫിലെ ധാരണ പ്രകാരമാണ്. ഇതനുസരിച്ച് ഇനിയുള്ള കാലയളവ് കോൺഗ്രസിനാണ്.
അധികാരമേറ്റ കാലയളവിൽ കോൺഗ്രസുമായുണ്ടാക്കിയ ധാരണ പ്രകാരം അവസാനത്തെ ആറുമാസം കോൺഗ്രസിനാണ്. മുൻധാരണ പ്രകാരം ചെയർമാൻ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിസാർ കുർബാനിയ്ക്കാണ് അടുത്ത അവസരം ലഭിക്കുക എന്നാണ് സൂചന. 2019 നവംബർ 13 നാണ് വി.എം സിറാജ് നഗരസഭാ അധ്യക്ഷനായി ചുമതലയേറ്റത്. നഗരസഭയായി ഉയർത്തപ്പെട്ടതോടെ പ്രഥമ ചെയർമാൻ സ്ഥാനം എൽ.ഡി.എഫിനായിരുന്നു. ആദ്യ ചെയർമാനായത് സി.പി.എമ്മിലെ ടി.എം റഷീദായിരുന്നു. പാർട്ടിയ്ക്ക് അനഭിമതനായതോടെ റഷീദ് പുറത്തായി. പിന്നീട് യു.ഡി.എഫ് പിന്തുണയോടെ അധികാരത്തിലെത്തിയ വി.കെ കബീർ പുറംപോക്കിലെ തടി വിൽപന വിവാദത്തിൽ പുറത്തായി. 


നഗരസഭയിലെ ചെയർമാൻ പദം പലപ്പോഴും ഒഴിഞ്ഞു കിടന്നു. രാഷ്ട്രീയ തർക്കങ്ങളായിരുന്നു കാരണം. പല തവണ അവിശ്വാസവും അവതരിപ്പിക്കപ്പെട്ടു. അധികാരമേറ്റ ശേഷം പ്രഖ്യാപിച്ച നൂറുദിന കർമ പദ്ധതികളിൽ പകുതിയോളം ചെയ്തു തീർക്കാൻ കഴിഞ്ഞതായും കോവിഡ് പ്രതിരോധ കാര്യങ്ങളിൽ ഏറെ മുന്നിലാണ് ഈരാറ്റുപേട്ട എന്നും വി.എം സിറാജ് അവകാശപ്പെട്ടു. പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാമത് ആയി. കേന്ദ്ര ധനസഹായവും ലഭിച്ചു. അതേസമയം ഒരു വികസന പദ്ധതികളും ഭരണ കാലയളവിൽ നടപ്പായിട്ടില്ലെന്ന് ടി.എം.റഷീദ് ആരോപിച്ചു. 

Latest News