Sorry, you need to enable JavaScript to visit this website.

കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്; റവന്യൂ വരുമാന നഷ്ടം 35,455 കോടിയെന്ന്‌

തിരുവനന്തപുരം- കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗത്തുണ്ടായ പ്രത്യാഘാതങ്ങളെ തുടർന്ന് കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. റവന്യൂ വരുമാന നഷ്ടം 35,455 കോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സാമ്പത്തിക രംഗത്തുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താൻ ചുമതലപ്പെടുത്തിയ റിപ്പോർട്ടുകൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഗിഫ്റ്റിന്റെ റിപ്പോർട്ടിലെ അനുമാന പ്രകാരം ആഭ്യന്തര വരുമാനത്തിൽ ശരാശരി 1,25,657 കോടി രൂപയുടെ നഷ്ടം വരുമെന്നും ബജറ്റ് എസ്റ്റിമേറ്റിലെ 1,14,636 ൽ നിന്നും നമ്മുടെ റവന്യൂ വരുമാനം 81,180 കോടി രൂപയായി കുറയുമെന്നും കണക്കാക്കിയിട്ടുണ്ട്. റവന്യൂ വരുമാന നഷ്ടം 35,455 കോടി രൂപയാണ്. സാമൂഹ്യക്ഷേമ ചെലവുകൾ അടക്കമുള്ള ചെലവുകൾ അതേപടി തുടരുകയും ചെയ്താൽ റവന്യൂ കമ്മിയും ധനക്കമ്മിയും വർധിക്കും. സർക്കാരിന്റെ ചെലവുകളിൽ സാധ്യമായ ക്രമീകരണങ്ങൾ വരുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഒരു ദ്രുതപഠനം നടത്തി ജൂൺ ആദ്യവാരം റിപ്പോർട്ട് സമർപ്പിക്കാൻ സാമ്പത്തിക വിദഗ്ധനും സി.ഡി.എസ് ഡയറക്ടറുമായ ഡോ.സുനിൽ മാണി അധ്യക്ഷനും ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കൺവീനറുമായ സമിതി രൂപീകരിച്ചിട്ടുണ്ട്. 


ലോക്ഡൗൺ സാഹചര്യത്തിൽ പൊതുവായി വരുമാനനഷ്ടം ഉണ്ടായിരിക്കെ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന നികുതി വിഹിതത്തിലും കുറവുണ്ടാകും. ഇത് കാരണമുണ്ടാകുന്ന ധന ഞെരുക്കം മറികടക്കാനാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധി ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്ക ണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടുന്നത്. കേന്ദ്ര സർക്കാർ അവരുടെ വായ്പാ പരിധി 5.5 ശതമാനമായി ഈയിടെ ഉയർത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കാര്യത്തിൽ മൂന്നു ശതമാനമായി തുടരുന്നത് ഫെഡറൽ സംവിധാനത്തിന്റെ തത്വങ്ങൾക്ക് നിരക്കുന്നതല്ല.


കോവിഡ്-19 സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു സർവേ നടത്തുകയാണ്. സർവേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ സർക്കാർ അനുമതി നൽകിയ പൊതു കാര്യങ്ങൾക്കാണ് ഉപയോഗിക്കുക. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം, അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ്‌കുമാർ സിങ് (കൺവീനർ), സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ. രാമകുമാർ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ. ഒരു മാസത്തിനുള്ളിൽ ഇടക്കാല പഠന റിപ്പോർട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.


ദുരന്ത പ്രതികരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തെ കോവിഡ്-19 പ്രതിരോധിക്കാ നുള്ള സഹായമായി ചിത്രീകരിക്കുന്നത് ഉചിതമല്ല. ദുരന്ത പ്രതികരണ നിധിയിൽ നിന്ന് കേരളം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചെലവുകൾ നിർവഹിക്കുന്നുണ്ട്. 17 കോടി രൂപ ജില്ലാ കലക്ടർമാർക്ക് റിലീഫ് പ്രവർത്തനങ്ങൾക്കായി നൽകിയിട്ടുണ്ട്. 15 കോടി രൂപ ആരോഗ്യവകുപ്പിന് ഉപകരണങ്ങൾ വാങ്ങുന്നതിനായി നൽകി. ഇങ്ങനെ ആകെ 32 കോടി രൂപ നൽകി. മാനദണ്ഡമനുസരിച്ച് സംസ്ഥാനത്തിനുള്ള വിഹിതത്തി ന്റെ 25 ശതമാനം മാത്രമേ റിലീഫ് പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാനാവൂ. 10 ശത മാനം ഉപകരണങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാം. കേരളം ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വിതരണം ചെയ്യാൻ ബജറ്ററി തുകയാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

Latest News