മദീന- ആശുപത്രിയില്‍ കഴിയുന്ന മലയാളി യുവാവിന്റെ ഭാര്യയേയും കുഞ്ഞിനേയും താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജു വിന്റെ ഭാര്യ മണിപ്പൂര്‍ സ്വദേശിനിയെയും ആറ് മാസം പ്രായമായ കുഞ്ഞിനേയുമാണ് ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബിജുവിന്റെ എഴുപത് വയസ് പ്രായമായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാല് ദിവസം മുമ്പ് മൂക്കിന് അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് ബിജു ആശുപത്രിയില്‍ പോയിരുന്നത്. പിന്നീട് വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടില്‍ നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണെന്ന വിവരം ലഭിച്ചത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ബിജുവിന്റെ അമ്മ ഫഌറ്റിന് പുറത്തു നില്‍ക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും അതെ നിലയില്‍ കണ്ടപ്പോള്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് യുവതി മുറി അകത്ത് നിന്നും കുറ്റിയിട്ടെന്നും കയറാന്‍ കഴിയുന്നില്ലെന്നുമുള്ള വിവരം വെളിപ്പെടുത്തിയത്. പിന്നീട് പോലീസെത്തി തുറന്നു പരിശോധിച്ചപ്പോള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആംബുലന്‍സെത്തി യുവതിയെയും കുഞ്ഞിനേയും ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നഴ്‌സിംഗ് മേഖലയിലുള്ള യുവതി ഇവിടെ ജോലി ശരിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു.
എട്ടു വര്‍ഷമായി മദീന എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ബിജുവിനു അടുത്തിടെ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരുന്നു. മദീന എയര്‍പോര്‍ട്ടില്‍ വണ്ടര്‍ലാ എന്ന കമ്പനിക്ക് കീഴില്‍ ബെല്‍റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരിയായിരുന്നു. നടപടികള്‍ക്കായി മദീന നവോദയ പ്രവര്‍ത്തകരായ നിസാര്‍ കരുനാഗപ്പള്ളി, നൗഷാദ് അടൂര്‍, സുജയ് മാന്നാര്‍ ഷെരീഫ് കാസര്‍കോട് (കെ.എം.സി.സി)
എന്നിവര്‍ രംഗത്തുണ്ട്.






