Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുടുംബവും സാമൂഹ്യ പുരോഗതിയും 

ഇന്ന് അന്താരാഷ്ട്ര കുടുംബ ദിനം 

കുടുംബവും സാമൂഹ്യ പുരോഗതിയും എന്ന സുപ്രധാനമായ പ്രമേയം ചർച്ചക്ക് വെച്ചുകൊണ്ടാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഈ വർഷത്തെ കുടുംബ ദിനം ആചരിക്കുന്നത്. കോപൺഹാഗനിലും ബീജിംഗിലും നടന്ന യു.എൻ കുടുംബ സമ്മേളനങ്ങളുടെ സിൽവർ ജൂബിലിയാഘോഷിക്കുന്ന ഈ വർഷം കൊറോണ മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തിൽ കൂടിയാണ് ഈ പ്രമേയം തെരഞ്ഞെടുത്തത്. സാമൂഹ്യ വികസനത്തിൽ കുടുംബത്തിന്റെ പ്രാധാന്യവും പങ്കും അടയാളപ്പെടുത്തുകയും കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും സൗഖ്യവും ക്ഷേമവും ഉറപ്പു വരുത്തുകയും ചെയ്യുന്ന ഈ പ്രമേയം സമകാലിക സമൂഹത്തിൽ ഏറെ ശ്രദ്ധേയമാണ്.
കോവിഡ്19 ന്റെ വ്യാപനം കുടുംബ രംഗത്ത് വമ്പിച്ച വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. കൊറോണ വ്യാപനം കുടുംബങ്ങളുടെ ബജറ്റ് തകർക്കുകയും സാമൂഹ്യ അരക്ഷിതത്വം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ വേദനകളും ആശങ്കകളുമകറ്റി ശാന്തിയും സമാധാനവും നൽകാനും ആത്മധൈര്യവും ഊർജവും നൽകി മുന്നോട്ടു നയിക്കുവാനും കുടുംബ സംവിധാനത്തിന് കഴിയുന്നതിലൂടെയാണ് സാമൂഹ്യ വികസനവും പുരോഗതിയും യാഥാർഥ്യമാവുകയെന്നാണ് ഐക്യരാഷ്ട്ര സംഘടന വിലയിരുത്തുന്നത്.


മലയാളികൾ കുടുംബത്തിന് വലിയ പാവനത്വമാണ് പാരമ്പര്യമായി കൽപിക്കുന്നത്. നമ്മുടെ നാട്ടിലെ കൂട്ടുകുടുംബങ്ങൾ നിലനിന്നത് വലിയൊരു കൂട്ടായ്മയുടെ ഭാഗമായിരുന്നു. പ്രവാസത്തിന്റെ വലിയൊരു ഭാഗവും ഈ കുടുംബ സംവിധാനത്തിന് വേണ്ടിയാണ് പലരും പ്രയോജനപ്പെടുത്തിയത് എന്നതാണ് യാഥാർഥ്യം. കുടുംബ വീടുകളുടെ മോടി പിടിപ്പിക്കലും പെങ്ങന്മാരുടെ വിവാഹവുമൊക്കെ പ്രവാസികളുടെ മുൻഗണനാ ലിസ്റ്റിലുളള പദ്ധതികളായിരുന്നു. എന്നാൽ നഗരവൽക്കരണവും വ്യാവസായിക വളർച്ചയും അണുകുടുംബങ്ങളുടെ പിറവിക്ക് വഴിവെച്ചതും ഭൗതികമായ ചിന്തയിലേക്ക് ആളുകൾ മാറാൻ തുടങ്ങിയതുമൊക്കെ കുടുംബ സംവിധാനത്തിൽ സൃഷ്ടിച്ച വിള്ളലുകൾ ചെറുതല്ല.


സ്വന്തം കുഞ്ഞിന് മുല കൊടുക്കാൻ മടിക്കുന്ന അമ്മ, സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കൾ, ധാർമിക സദാചാര മൂല്യങ്ങളൊക്കെ കാറ്റിൽ പറത്തി സ്വന്തം സുഖസൗകര്യങ്ങൾ തേടിപ്പോകുന്ന ദമ്പതികൾ തുടങ്ങിയവയൊക്കെ കേരളീയ കുടുംബ ജീവിതത്തിൽ നിത്യസംഭവങ്ങളായി മാറിയത് ലോകം അഭിമുഖീകരിക്കുന്ന സാംസ്‌കാരിക അപചയത്തിന്റെ ഒരു പരിഛേദം മാത്രമാണ്. കുടുംബത്തിലെ സ്‌നേഹവും ആർദ്രതയും ദുർബലമാവുകയും പലപ്പോഴും അനാശാസ്യ പ്രവണതകൾ തല പൊക്കുകയും ചെയ്യുന്നുവെന്നത് അത്യന്തം വേദനാജനകമാണ്.
സമൂഹത്തിന്റെ ആധാരശിലകളിൽ പ്രധാനം കുടുംബമാണ് എന്ന തിരിച്ചറിവാണ് കുടുംബം സാമൂഹ്യ പുരോഗതിക്ക് എന്ന ആശയം അടിവരയിടുന്നത്. വസുദൈവക കുടുംബകം എന്ന പ്രമാണവുമായി ജീവിക്കുന്ന ഭാരതീയർക്കും കുടുംബ ദിനാചരണത്തിൽ സ്വന്തം കുടുംബത്തിന്റെയും ലോകമെന്ന തറവാട്ടിന്റെയും സ്മരണ പുതുക്കാനും പുനഃപരിശോധിക്കുവാനുമുള്ള അവസരമാണിത്.
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബമെന്ന് പറയാറുണ്ട്. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളവും സന്തോഷകരവുമാകുമ്പോഴാണ് അത് ഇമ്പമുള്ളതാവുന്നത്. അപ്പോഴാണ് കുടുംബം കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നത്. കുടുംബമെന്ന വ്യവസ്ഥിതി ഒരു വലയുടെ കണ്ണികൾ പോലെ പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നു. ആ ഓരോ കണ്ണികളെയും ശക്തിപ്പെടുത്തുകയും പുരോഗതിയുടെയും വികസനത്തിന്റെയും മുന്നണിപ്പോരാളികളാക്കി മാറ്റുകയുമാണ് കുടുംബ ദിനം ഉദ്ദേശിക്കുന്നത്.


മതപരവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങളുടെ പിൻബലത്തിൽ കേരളീയ കുടുംബ സംവിധാനം താരതമ്യേന ശക്തമായിരുന്നു. പട്ടിണിയും പരിവട്ടവുമുണ്ടായിരുന്നപ്പോഴും സ്‌നേഹ ബഹുമാനങ്ങളാൽ ഭദ്രമായ കുടുംബ സംവിധാനങ്ങൾ എല്ലാ പരിമിതികളെയും മറികടക്കുമായിരുന്നു. എന്നാൽ ഇന്ന് സാമ്പത്തികമായി നാം ഏറെ മുന്നിലാണ്. പട്ടിണിയോ പ്രാരാബ്ധങ്ങളോ മിക്ക കുടുംബങ്ങളിലുമില്ല. പക്ഷേ മുമ്പുണ്ടായിരുന്ന ആർദ്രതയും സ്‌നേഹത്തിന്റെ അന്തരീക്ഷവും ക്രമേണ നഷ്ടപ്പെടുന്നതായി തോന്നുന്നു. വീടുകളിൽ പഴയ പാട്ടും കഥകളും സ്‌നേഹത്തിന്റെ ആർപ്പുവിളികളുമില്ല. പകരം മൂകതയാണ്. വന്യമായ ഏകാന്തതയാണ്. ദൃശ്യ ശ്രവ്യ മാധ്യമങ്ങളും നൂതന സാങ്കേതിക വിദ്യയുടെ ആശയ വിനിമയ സംവിധാനങ്ങളുമൊക്കെ വ്യക്തികളെ സ്വന്തത്തിലേക്ക് ചുരുക്കിയിരിക്കുന്നു. ഫേസ് ബുക്കും വാട്‌സ് ആപും മൊബൈൽ ഇന്റർനെറ്റ് സംവിധാനങ്ങളുമൊക്കെ കുടുംബ ബന്ധത്തിന്റെ തെളിമയാർന്ന അന്തരീക്ഷത്തെ മലീമസമാക്കുകയോ നിർജീവമാക്കുകയോ ചെയ്തുവെന്നു വേണം കരുതാൻ. ഫലമോ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം മാത്രമല്ല, ഭാര്യാഭർത്താക്കന്മാരും സഹോദരീ സഹോദരന്മാരും മക്കൾ തമ്മിൽ പോലുമുള്ള ബന്ധം ദുർബലമാവുകയും കുടുംബാന്തരീക്ഷത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. നാം എന്തൊക്കെ പറഞ്ഞാലും ആർക്കും നിഷേധിക്കാനാവാത്ത യാഥാർഥ്യങ്ങളാണ് ഇതൊക്കെ. ഉണ്ട്, നമ്മുടെ വീടുകൾ നിശ്ശബ്ദമായിട്ടുണ്ട്. അവിടെ ഇപ്പോൾ കഥ പറയുന്ന മുത്തശ്ശിമാരില്ല; പാട്ടുപാടുന്ന കുഞ്ഞുങ്ങളില്ല; സ്‌നേഹിക്കുന്ന സഹോദരങ്ങളില്ല; പ്രണയിക്കുന്ന ദമ്പതിമാരില്ല; കലഹിക്കുന്ന ശരീരങ്ങൾ മാത്രം.


കുടുംബത്തിനും വീടിനും ദൈവികമായ ഒരു ദർശനമുണ്ട്; ആത്മീയതയുണ്ട്. പൈതൃകമുണ്ട്. ഇതൊക്കെ അംഗീകരിച്ചുകൊണ്ടും തിരിച്ചറിഞ്ഞുകൊണ്ടും മാത്രമേ കുടുംബത്തിന്റെ വശ്യസുന്ദരമായ അന്തരീക്ഷം നിലനിർത്താനാവുകയുള്ളൂ. കേവലം ഭൗതിക വസ്തുവും സംവിധാനവുമായി വീടിനെ വിലയിരുത്തുമ്പോൾ, വീട് വെറും കെട്ടിടമായി മാറും. ബന്ധങ്ങൾ നമുക്ക് ഭാരങ്ങളായി തോന്നാം. ഭാരങ്ങൾ ഇറക്കി വെച്ച് നാം സ്വന്തം ഉടലിലേക്ക് ചുരുണ്ടു കൂടിയേക്കാം. ഇതൊഴിവാക്കണമെങ്കിൽ കുടുംബത്തിന്റെയും വീടിന്റെയും മൗലികമായ സത്ത തിരിച്ചറിയുവാനും അത് പുനഃസ്ഥാപിക്കുവാനുമുള്ള സോദ്ദേശ്യപൂർവമായ ശ്രമങ്ങളാണ് ആവശ്യം.


ഓരോരുത്തർക്കും വ്യക്തമായ അവകാശങ്ങളെന്ന പോലെ തന്നെ ഉത്തരവാദിത്തങ്ങളും ബാധ്യതകളുമുണ്ട്. കുടുംബാന്തരീക്ഷത്തിന്റെ മഹത്വം തിരിച്ചറിയേണ്ടതും നിലനിർത്തേണ്ടതും ഈ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അംഗീകരിച്ചും തിരിച്ചറിഞ്ഞുമാവുക എന്നതാണ് ഏറ്റവും പ്രധാനം. പക്ഷേ ആർ ആരെയാണ് നേരെയാക്കുക എന്ന അനിശ്ചിതത്വത്തിന്റെ മറവിൽ എല്ലാവരും ഉറക്കം നടിക്കുകയാണോ.വായനയുടെയും കാഴ്ചയുടെയും ലോകം വരെയധികം വികസിച്ച കാലത്താണ് നാം ജീവിക്കുന്നത്. ഈ വളർച്ചയെ നിരാകരിക്കുകയല്ല; ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഉപയോഗപ്പെടുത്തുമ്പോൾ ഏറെ സൂക്ഷ്മത ആവശ്യമാണെന്ന് മാത്രം. മുമ്പത്തേക്കാൾ കൂടുതൽ സൂക്ഷ്മത നമുക്കും നമ്മുടെ മക്കൾക്കും ഈ സൈബർ ലോകത്ത് ആവശ്യമായി വന്നിരിക്കുന്നു. കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത് എപ്പോഴും ഒരു കണ്ണ് എല്ലാവരുടെ മേലും ഉണ്ടായിരിക്കണം. കമ്പികളിലൂടെയും കമ്പിയില്ലാകമ്പികളിലൂടെയും അനേകം ദൃശ്യങ്ങളും വിവരങ്ങളും നമ്മുടെ വീടുകളിലേക്ക് ഒഴുകി വരുന്നു. നമ്മുടെ സംസ്‌കാരത്തിനും പൈതൃകത്തിനും യോജിക്കാത്ത ഒന്നും നാം സ്വീകരിക്കരുത്. ചാനലുകൾക്ക് മാലിന്യം വിസർജിക്കാനുള്ള ഓടയാകരുത് നമ്മുടെ വീട്.പ്രവാസ ഭൂവിൽ പലപ്പോഴും കുടുംബങ്ങൾക്ക് പ്രയാസങ്ങളേറെയാണ്. ന്യൂകഌയർ കുടുംബത്തിന്റെ എല്ലാ വിഹ്വലതകളും അനുഭവിക്കുന്നത് പ്രവാസി കുടുംബങ്ങളാണ്. ഈ സാഹചര്യത്തിൽ നല്ല സൗഹൃദങ്ങളും കൂട്ടായ്മകളുമാണ് പിടിച്ചുനിൽക്കുവാൻ സഹായിക്കുന്നത്.


ഇങ്ങനെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി, നന്മയിൽ എല്ലാവരുമായും സഹകരിച്ച്, പുണ്യങ്ങളുടെയും നന്മയുടെയും സംസ്ഥാപനവും തിന്മകളുടെയും വേണ്ടായ്മകളുടെയും നിർമാർജനവും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന കുടുംബം സമൂഹത്തിനും രാഷ്ട്രത്തിനുമൊക്കെ പുണ്യമാണ്. 

Latest News