ഇന്ത്യയ്ക്ക് വീണ്ടും ലോകബാങ്ക് സഹായം; 7,549 കോടി രൂപ അനുവദിച്ചത് സാമൂഹിക സുരക്ഷക്ക്

ന്യൂദല്‍ഹി-കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് നൂറ് കോടി ഡോളറിന്റെ ധനസഹായയുമായി ലോകബാങ്ക്. സാമൂഹിക സുക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്കായാണ് ഈ തുക വിനിയോഗിക്കേണ്ടത്. കോവിഡ് പ്രതിസന്ധിക്കിടെ ഇത് രണ്ടാംതവണയാണ് ലോകബാങ്ക് ഇന്ത്യയ്ക്ക് ധനസഹായം നല്‍കുന്നത്. സമാനമായ തുക ഏപ്രിൽ നാലിന് ഇന്ത്യക്ക് ലഭിച്ചിരുന്നു. 

മഹാമാരി കാരണം കഷ്ടതയനുഭവിക്കുന്ന ദരിദ്രരും ദുർബലരുമായ വിഭാഗങ്ങളെ സഹായിക്കുന്നതിനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. നേരത്തേ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഫണ്ട് ലഭ്യമാക്കിയത്. മൊത്തം 7500 കോടി ഡോളറാണ് വിവിധ സാമ്പത്തിക പദ്ധതികള്‍ക്കായി കോവിഡ് കാലത്ത് ലോകബാങ്ക് മാറ്റിവച്ചിരിക്കുന്നത്.

കോവിഡിന്റെ പ്രതിരോധിക്കാനായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും സാമൂഹിക അകലം സൂക്ഷിക്കുന്നതും കാരണം സമ്പദ് വ്യവസ്ഥ ഗുരതരമായ അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്ന് ലോക ബാങ്കിന്റെ ഇന്ത്യയിലെ ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു.

Latest News