ഇടുക്കി-ജില്ലയില്‍നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, മറയൂര്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ തമിഴ്‌നാട്-കേരള പോലീസിന്റെയും സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെയും സംയുക്ത പരിശോധന. നിലവില്‍ കുമളിയിലൂടെ മാത്രമാണ് യാത്രക്കാരെ കടത്തി വിടുന്നത്.
ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ പച്ചക്കറി-പലചരക്ക് വണ്ടികള്‍ക്കു മാത്രമാണ് യാത്രാനുമതി. തമിഴ്നാട്-കേരള സര്‍ക്കാരിന്റെ വ്യക്തമായ പാസും രേഖകളും ഉണ്ടെങ്കില്‍ മാത്രമേ അതിര്‍ത്തി കടത്തി വിടുകയുള്ളു. ദിവസേന പത്തിനും ഇരുപതിനുമിടയില്‍ വാഹനങ്ങള്‍ എത്താറുണ്ട്. പോലീസ്, ആരോഗ്യ വകുപ്പ്, വനം, എക്സൈസ് എന്നീ നാലു സംവിധാനങ്ങളുടെയും പരിശോധന കഴിഞ്ഞാല്‍ മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ. വാഹനം അണുവിമുക്തമാക്കുകയും ഡ്രൈവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിംഗും നടത്തും. തമിഴ്നാട്ടില്‍ നിന്നെത്തുന്ന വാഹനത്തിന്റെയും ഡ്രൈവറുടെയും വിവരങ്ങള്‍ വകുപ്പുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നു. 6 മണിക്കൂറിനുള്ളില്‍ ഇവര്‍ ചരക്ക് ഇറക്കി തിരികെ പോകണം.
ഡ്രൈവറുടെയും വണ്ടിയുടെയും വിശദ വിവരങ്ങളും ഫോട്ടോയും കോവിഡ് 19 മൊബൈല്‍ ആപ്പില്‍ പോലീസുകാര്‍ അപ്ലോഡ് ചെയ്യും. ഇത് പോലീസിനു മാത്രമേ കാണാന്‍ സാധിക്കു. വേറെയേതു ചെക്ക് പോസ്റ്റ് കടക്കാന്‍ ചെല്ലുമ്പോഴും വിവരം അവിടുത്തെ അധികൃതര്‍ക്ക് ലഭിക്കും. വണ്ടി അതിര്‍ത്തി കടക്കുമ്പോള്‍ ഔട്ട് രേഖപ്പെടുത്താനും കഴിയും. മറ്റു സംസ്ഥാനങ്ങളില്‍ പോയി വന്നാല്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ഉള്ളതിനാല്‍ ചെക്പോസ്റ്റില്‍ വെച്ച് ചരക്ക് മാത്രം കൈമാറ്റം ചെയ്ത് തിരികെ പോകുന്ന വാഹനങ്ങളുമുണ്ട്. തൊഴിലാളികളും ഡ്രൈവര്‍മാരും കൃത്യമായ സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ചാണ് ജോലി ചെയ്യുന്നത്. രണ്ടു ഷിഫ്റ്റുകളിലായി പതിനഞ്ചോളം ജീവനക്കാരുടെ സേവനമാണ് ബോഡിമെട്ട് ചെക്പോസ്റ്റില്‍ നല്‍കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍നിന്നും 504 പേര്‍ കേരളത്തിലെത്തി. 259 പുരുഷന്‍മാരും 191 സ്ത്രീകളും 54 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് - 421, മഹാരാഷ്ട്ര - 6, കര്‍ണാടക - 31, തെലുങ്കാന - 28, ആന്ധ്രപ്രദേശ് - 4, ഹരിയാന - 4, പോണ്ടിച്ചേരി -1, ഗുജറാത്ത് - 5, മധ്യപ്രദേശ് - 4 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 217 പേര്‍ ഇടുക്കി ജില്ലയിലേക്ക് ഉള്ളവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 56 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് അയച്ചത്. ബാക്കിയുള്ള 448 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ച് വീടുകളിലേക്ക് അയച്ചു.






