ജീവനക്കാരന് കോവിഡ്; എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ന്യൂദല്‍ഹി- എയര്‍ ഇന്ത്യയുടെ ദല്‍ഹി ആസ്ഥാനത്ത് ജോലിചെയ്തിരുന്ന ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഓഫിസ് അടച്ചുപൂട്ടി. തിങ്കളാഴ്ച വൈകിട്ടാണ് ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

'ജീവനക്കാരന് ആദ്യം പനി ഉണ്ടായിരുന്നു, അത് മരുന്നുകളുടെ സഹായത്തോടെ കുറഞ്ഞു, പക്ഷേ തൊണ്ട പഴുപ്പും, ശ്വാസകോശ പ്രശ്നങ്ങളും തുടങ്ങിയതോടെ ഞായറാഴ്ച കോവിഡ് പരിശോധനയ്ക്ക് വിടുകയായിരുന്നു. ഇപ്പോള്‍ ദല്‍ഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് അദ്ദേഹം' മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി‌ടി‌ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത മൂന്നുദിവസത്തേക്കാണ് ദല്‍ഹിലെ ആസ്ഥാന കാര്യാലയം അടച്ചിടുന്നതെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. നേരത്തേ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ എയർ ഇന്ത്യ സബ്സിഡിയറി സേവനവിഭാഗത്തില്‍ ഒരു ടെക്നീഷ്യനും ടഗ് ഡ്രൈവര്‍ക്കും കോവിഡ് കണ്ടെത്തിയിട്ടുണ്ട്.

Latest News