ഹോംക്വാറന്റീനിലേക്ക് മാറാന്‍ മാനദണ്ഡങ്ങള്‍ ഇവയാണ്

തൃശൂര്‍- സ്ഥാപനങ്ങളില്‍നിന്ന് ഹോംക്വാറന്റീനിലേക്ക് മാറാനുദ്ദേശിക്കുന്നവര്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ:
കഴിയാനുദ്ദേശിക്കുന്ന സ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ശുചിമുറിയും വേണം. നിലവിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഹോംക്വാറന്റീനിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ സൗകര്യം ലഭ്യമാണെന്ന സത്യപ്രസ്താവന നല്‍കണം. സത്യപ്രസ്താവന ലഭിച്ചാല്‍ അവരെ ഹോംക്വാറന്റീനിലേക്ക് മാറ്റുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറി, ആരോഗ്യവകുപ്പ്, ആയുഷ് വകുപ്പ് എന്നിവര്‍ നടപടി സ്വീകരിക്കും. ഇപ്രകാരം വിടുതല്‍ ചെയ്യുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ അന്തേവാസിയുടെ വാസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപന സെക്രട്ടറിയേയും മെഡിക്കല്‍ ഓഫീസറെയും അറിയിക്കണം. ഹോംക്വാറന്റീനിലേക്ക് മാറ്റപ്പെടുന്നവര്‍ അവരുടെ യാത്രസൗകര്യം സ്വന്തമായി കണ്ടെത്തണം. ഇതിനു കഴിയാത്തവര്‍ക്ക് ആരോഗ്യവകുപ്പ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. നിലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ പെയ്ഡ് ക്വാറന്റീനിലേക്ക് മാറുന്നതിനും സ്വാതന്ത്ര്യമുണ്ടാവും. ഇതിന്റെ ഫലമായി കോവിഡ് കെയര്‍ സെന്ററുകളില്‍ ഒഴിവു വരുന്ന മുറികള്‍ അണുവിമുക്തമാക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുമതി നല്‍കിയ കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമേ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആവശ്യാനുസരണം കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പൊതുനിരീക്ഷണ സംവിധാനത്തില്‍ കഴിയുന്നവരെ വീടുകളിലേക്കും പെയ്ഡ് കേന്ദ്രങ്ങളിലേക്കും മാറ്റുന്ന പ്രക്രിയ നാളെ പൂര്‍ത്തിയാക്കും.

 

 

Latest News