മദ്യപിക്കാന്‍ സൈഡ് ഡിഷായി താറാവിറച്ചി എത്തിച്ചില്ല; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

ചെന്നൈ- മദ്യപിക്കാന്‍ സൈഡ് ഡിഷായി താറാവ് ഇറച്ചി കൊണ്ടുവരാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. തമിഴ്‌നാട്ടില്‍ ചെങ്കല്‍പ്പേട്ട് ജില്ലയില്‍ ഗൊഡുവഞ്ചേരിയിലാണ് സംഭവം. ചെങ്കല്‍പ്പേട്ട് സ്വദേശി വിനായകമെന്ന നാല്‍പ്പത്തിമൂന്നുകാരനാണ് സുഹൃത്തായ വാസുവിന്റെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. മദ്യശാലകള്‍ വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഒരുമിച്ച് മദ്യപിക്കാന്‍ ഇരുവരും തീരുമാനിച്ചു.

വിനായകം ആവശ്യത്തിനുള്ള മദ്യം എത്തിക്കാമെന്നും വാസു ടച്ചിങ്‌സായി താറാവിറച്ചി പാകം ചെയ്ത് കൊണ്ടുവരാമെന്നും പദ്ധതിയിട്ടു. നേരത്തെ നിശ്ചയിച്ചത് പ്രകാരം രണ്ട് സുഹൃത്തുക്കളും ദര്‍ഗാസിലെ പുളി ഫാമില്‍ മദ്യപിക്കാന്‍ ഒത്തുകൂടി. എന്നാല്‍ താന്‍ താറാവിറച്ചി കൊണ്ടുവന്നിട്ടില്ലെന്ന് വാസു വിനായകത്തോട് പറഞ്ഞു. ഇതേതുടര്‍ന്ന് വിനായകം വാസുമായി തര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.ശേഷം വിനായകത്തിന്റെ മൃതദേഹം വഴിയില്‍ കണ്ട യാത്രക്കാരനാണ് പോലിസില്‍ വിവരമറിയിച്ചത്.
 

Latest News