പരശുരാമന്‍ മികച്ച എന്‍ജിനീയറായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി

പനാജി- കേരളവും ഗോവയും കടലില്‍നിന്ന് ഉയര്‍ത്തിയെന്ന് വിശ്വസിക്കുന്ന പരശുരാമന്‍ മികച്ച എന്‍ജിനീയറായിരുന്നെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.  'എന്‍ജിനീയേഴ്‌സ് ഡേ'യോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ജിനീയര്‍മാരുടെ മികവിനെ രാജ്യം അംഗീകരിക്കുന്ന ദിവസമാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു പരീക്കറുടെ പരാമര്‍ശം.

കടലില്‍നിന്ന് കര സൃഷ്ടിച്ചെടുക്കുന്ന എന്‍ജിനീയര്‍മാരുടെ വിഭാഗത്തിലാണ് പരശുരാമന്റെയും സ്ഥാനം. ഹസ്തിനപുരവും പാണ്ഡവന്മാരുടെ കൊട്ടാരവും പോലുള്ള ഒട്ടേറെ മാതൃകകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നമുക്കു പരിചിതമാണ്. ഇന്ത്യയെ സംബന്ധിച്ച് എന്‍ജിനീയറിങ് ഏറെ പഴക്കമുള്ള കലയും വൈദഗ്ധ്യവുമാണ്. ആധുനികകാലത്ത് അത് അംഗീകരിക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിത്തുകളെയും പുരാണങ്ങളെയും ശാസ്ത്രവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം സംഘ്പരിവാര്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് പരീക്കറുടെ പ്രസ്താവന.
ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടന്നത് ഗണപതി ഭഗവാന്റെ തല മാറ്റിയതാണെന്നും കര്‍ണന്റെ ജനനം ജനിതക ശാസ്ത്രത്തെക്കുറിച്ച് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഇന്ത്യക്കാര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്നും നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞിരുന്നു.

Latest News